കൂട്ടമരണ കാരണം തേടി പൊലീസ്
text_fieldsകല്ലമ്പലം: ചാത്തമ്പറയിൽ കുടുംബത്തിന്റെ മരണത്തിന് കാരണമായത് കടബാധ്യതകളെന്ന നിഗമനത്തിലാണ് പൊലീസ്. അതിനുമപ്പുറം മറ്റു കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിൽ തോട്ടം പാട്ടത്തിന് എടുത്തതിൽ മണിക്കുട്ടന് നഷ്ടമുണ്ടായിരുന്നു.
മാവ്, കാട്ടുനെല്ലി, പൂവ് കൃഷി എന്നിവ ഉൾപ്പെടുന്നതായിരുന്നു തോട്ടം. കരാർ പ്രകാരം തോട്ടം എടുത്ത് ഒരുവർഷം കഴിഞ്ഞപ്പോൾ കോവിഡ് പ്രതിസന്ധി വന്നു. ഇതോടെ തോട്ടം നടത്തിപ്പ്, ആദായമെടുക്കൽ, വിപണനം എന്നിവ പ്രതിസന്ധിയിലായി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയപ്പോൾ കരാർ കാലാവധിയും കഴിഞ്ഞു. ഇതിൽ അഞ്ചുലക്ഷം രൂപയുടെ ബാധ്യതയാണ് വന്നതത്രെ. കോവിഡ് കാലത്ത് തട്ടുകട അടച്ചിടേണ്ടി വന്നതും കടം വർധിപ്പിച്ചു.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ കട സജീവമായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ കട പരിശോധിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ ചുമത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. ഈ പിഴത്തുക മണിക്കുട്ടൻ വ്യാഴാഴ്ച ഒടുക്കി. ഇതിനുശേഷം ശനിയാഴ്ച കട തുറക്കാൻ തീരുമാനിക്കുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് കടയിലെ തൊഴിലാളി ഷംനാദ് പുലർച്ച വീട്ടിലെത്തുന്നതും. അപ്പോൾ വീടിന് മുന്നിലെ വരാന്തയിൽ ഹോട്ടലിലേക്ക് ആവശ്യമുള്ള ഇരുപത് കിലോയോളം സവാളയും തൊലി കളഞ്ഞ് വെച്ചിരുന്നു. സാധാരണ ഓരോ ദിവസവും കടയിലേക്ക് ആവശ്യമുള്ള സവാള തലേദിവസം വീട്ടിൽ തൊലി കളഞ്ഞു വെക്കും. ജോലി എളുപ്പത്തിനാണ് ഇത് ചെയ്യുന്നത്. ശനിയാഴ്ച കട തുറക്കാനുള്ള പ്രവർത്തനങ്ങൾ വീട്ടിലും നടന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. നേരത്തേയും ആരോഗ്യവകുപ്പ് പരിശോധനയിൽ കടക്ക് പിഴ ചുമത്തിയിട്ടുണ്ടത്രെ.
സാധാരണ സാമ്പത്തിക ബുദ്ധിമുട്ട് മൂലമുള്ള ആത്മഹത്യകളിൽ ആത്മഹത്യ കുറിപ്പ് ലഭിക്കാറുണ്ട്. ഇവിടെ ഇത്തരത്തിൽ യാതൊന്നും ലഭിച്ചിട്ടില്ല. സാമ്പത്തികമായി ചില ബാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മണിക്കുട്ടന് അതിജീവിക്കാൻ കഴിയുന്നതരത്തിലുള്ളവയാണ് എന്നാണ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ സൂക്ഷമമായി തെളിവെടുപ്പും അന്വേഷണവും നടത്താനാണ് പൊലീസ് തീരുമാനം.
സമീപകാലത്ത് പഴയ വീടും പുരയിടവും മണിക്കുട്ടൻ വാങ്ങിയിരുന്നു. ആ വീട് പുതുക്കി പുനർനിർമിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലുകാച്ചിയത്. ഒരു ദിവസം മാത്രമാണ് ഇവിടെ താമസിച്ചത്. കടയിലെ കച്ചവട സൗകര്യാർഥം വീണ്ടും കുടുംബവീട്ടിൽ വരികയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ്; ഫോറൻസിക് വിഭാഗം തെളിവ് ശേഖരിച്ചു
കല്ലമ്പലം: ചാത്തമ്പറയിലെ കുടുംബത്തിന്റെ കൂട്ട മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തിൽ ബാഹ്യ ഇടപെടലുകൾക്ക് സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയപരിശോധനാവിവരങ്ങളും ലഭ്യമായശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതവരൂ.
പ്രാഥമിക തെളിവെടുപ്പിൽ മറ്റ് സംശയകരമായ വിവരങ്ങളോ സൂചനകളോ ലഭിച്ചിട്ടില്ല. രണ്ട് ബെഡ് റൂമുകളിലും ഹാളിലും ആയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മണിക്കുട്ടൻ തൂങ്ങിമരിച്ച കിടപ്പുമുറിയിലെ കട്ടിലിൽ ആണ് ഭാര്യ സന്ധ്യയുടെ മൃതദേഹം കാണപ്പെട്ടത്. മക്കൾ രണ്ടുപേരും മറ്റൊരു മുറിയിലെ കട്ടിലിലും ദേവകി ഹാളിൽ തറയിൽ അവർ സ്ഥിരം കിടക്കുന്ന സ്ഥലത്തും ആണ് മരിച്ചുകിടന്നത്. മണിക്കുട്ടൻ ഒഴികെയുള്ള എല്ലാവരുടെയും മൃതദേഹത്തിൽ തുണി ഇട്ട് മൂടിയ നിലയിലും ആയിരുന്നു. ഓരോരുത്തരും മരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.
പുലർച്ച സംഭവം അറിഞ്ഞയുടൻ കല്ലമ്പലം െപാലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനക്ക് ശേഷം വീട് അടച്ചിട്ടു. എട്ടരയോടെ വർക്കല ഡിവൈ.എസ്.പി പി. നിയാസ് എത്തി. ഒമ്പതരയോടെ തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നൽകി. റൂറൽ എസ്.പി എത്തിയതിനുശേഷം ആണ് വിശദമായ തെളിവെടുപ്പ് ആരംഭിച്ചത്. ഫോറൻസിക് വിഭാഗവും വീട്ടിൽ തെളിവെടുപ്പ് നടത്തി. വീട്ടിൽ വൈദ്യുതി ബന്ധം നിലച്ചിരുന്നത് തെളിവെടുപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കി. തുടർന്ന് സമീപ വീടുകളിൽ നിന്ന് എമർജൻസി ലൈറ്റുകൾ സംഘടിപ്പിച്ചാണ് തെളിവെടുപ്പ് ആരംഭിച്ചത്. പത്തരയോടെ കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പന്ത്രണ്ടരയോടെ വിവരശേഖരണം പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കല്ലമ്പലം െപാലീസാണ് കേസ് അന്വേഷിക്കുന്നത്.
ജനകീയ തട്ടുകട അനാഥം; പ്രതിസന്ധിയിലായത് എട്ട് കുടുംബങ്ങൾ
കല്ലമ്പലം: ജനകീയ തട്ടുകട അനാഥമാകുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് എട്ട് കുടുംബങ്ങൾ. ചാത്തമ്പറയിൽ മണിക്കുട്ടന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന തട്ടുകട ദേശീയപാതയിലെ യാത്രക്കാരുടെ സ്ഥിരം ഭക്ഷണശാലയായിരുന്നു. രണ്ടുപതിറ്റാണ്ടായി തട്ടുകട ഇവിടെ പ്രവർത്തിക്കുന്നു. ആദ്യകാലങ്ങളിൽ രാത്രി മാത്രമായിരുന്നു. തുടർന്ന് പ്രവൃത്തിസമയം വർധിപ്പിച്ചു. നിലവിൽ ഉച്ചക്ക് ശേഷം പ്രവർത്തിച്ചുതുടങ്ങും. പുലർച്ച വരെ കച്ചവടം തുടരും. ദീർഘദൂര യാത്രക്കാരും ലോറി ഡ്രൈവർമാരും ഉൾപ്പെടെ വലിയൊരു വിഭാഗം സ്ഥിരം ഉപഭോക്താക്കൾ ഇവിടെയുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിൽ മറ്റ് തട്ടുകടകൾ എല്ലാം രാത്രി പതിനൊന്നോടെ അടക്കും. എന്നാൽ മണിക്കുട്ടന്റെ കട പുലർച്ച വരെ തുടരും. അതിന് അനുസൃതമായ കച്ചവടവും ഉണ്ട്.
മണിക്കുട്ടന് പുറമെ എട്ട് ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ഇതിലൂടെ തദ്ദേശീയരും അന്യ സംസ്ഥാനക്കരുമായ എട്ട് കുടുംബങ്ങൾ ആണ് ഉപജീവനം നടത്തിയിരുന്നത്. ഷംനാദ് ആയിരുന്നു പ്രധാന ജീവനക്കാരൻ. മണിക്കുട്ടന്റെ അസാന്നിധ്യത്തിൽ കട നോക്കി നടത്തിയിരുന്നതും ഷംനാദ് ആയിരുന്നു. മണിക്കുട്ടന്റെ മരണത്തോടെ ഇവരുടെ ഉപജീവനവും പ്രതിസന്ധിയിലായി.
അഞ്ചംഗ കുടുംബത്തിന്റെ മരണം നാടിന് നടുക്കമായി
കല്ലമ്പലം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. ശനിയാഴ്ച നാട് ഉണർന്നത് ദുരന്തവാർത്ത കേട്ടായിരുന്നു. മണിക്കുട്ടൻ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി എന്ന വാർത്ത നാട്ടുകാർക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികൾക്കെല്ലാം പരിചിതരാണ് ഈ കുടുംബം. അതിനാൽതന്നെ ദുരന്തവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. തുടർന്ന് ചാത്തമ്പറയിലെ കടയിൽവീട്ടിലേക്ക് ജനം ഒഴുകിെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ പോലും മണിക്കുട്ടന്റെ ഇടപെടലുകൾ സാധാരണപോലെതന്നെയായിരുന്നു. വെള്ളിയാഴ്ചയും ജ്യേഷ്ഠൻ ചുള്ളിയിൽകോണം ശ്രീനിലയത്തിൽ ശ്രീരംഗന്റെ വീട്ടിൽ ഉച്ചക്ക് ചെന്നിരുന്നു. ഇടക്കൊക്കെ ഇവിടെ പോകാറുണ്ട്. വെള്ളിയാഴ്ച വൈകീട്ട് കാറ്റിലും മഴയിലും വീട്ടിലെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
രാത്രി മകൾ അമേയ അടുത്ത വീട്ടിൽ വന്നാണ് മൊബൈൽ ചാർജ് ചെയ്തത്. ഈ സമയം മണിക്കുട്ടനും മകൾക്കൊപ്പം ഇവിടെ വരുകയും വീട്ടുകാരോട് സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. അടുത്തദിവസം മണിക്കുട്ടന്റെ മരണം ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മണിക്കുട്ടന്റെ ജനകീയത പ്രദേശവാസികളുടെ സങ്കടത്തിന്റെ ആഴംകൂട്ടി. അതേസമയം, അഞ്ചുപേരുടെ മരണത്തോടെ കുടുംബത്തിൽ മണിക്കുട്ടന്റെ മാതാവ് വാസന്തി ഒറ്റയ്ക്കായി. വാസന്തി ഉൾപ്പെടെ ആറുപേർ ആണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വൈകീട്ട് നലോടെയാണ് മൃതദേഹങ്ങൾ വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി എത്തിച്ച് ചാത്തമ്പറയിൽ പൊതുദർശനത്തിന് വെച്ചു. വിവിധ മേഖലകളിലെ വൻജനാവലി വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഒ.എസ്. അംബിക എം.എൽ.എ, മുൻ എം.എൽ.എ ബി. സത്യൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത സുന്ദരേശൻ, കിളിമാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ബി.പി. മുരളി, മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ്, കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഷിബുലാൽ തുടങ്ങിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.