പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു
text_fieldsകടപ്പാട്: timesofindia
രാജ്കോട്ട്: ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. രാജ്കോട്ടിലെ കബീർ റോഡിൽ വ്യാഴാഴ്ചയാണ് സംഭവം. കനക് നഗർ സ്വദേശിയായ വിജയ് മിർ (35) ആണ് കൊല്ലപ്പെട്ടത്. കേസിൽ പെൺകുട്ടിയുടെ പിതാവിനെയും സുഹൃത്തായ ദിനേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ചയാളുടെ സഹോദരൻ അശ്വിനാണ് പെൺകുട്ടിയുടെ പിതാവിനും ദിനേശിനുമെതിരെ പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബറിൽ മിർ പ്രതിയുടെ മകൾക്കൊപ്പം ഒളിച്ചോടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മകളെ കാണാതായതായി കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. പിന്നാലെ ഗുജറാത്ത് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും സമർപ്പിച്ചു നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 2021 മാർച്ചിൽ പെൺകുട്ടിയെ മിറിനൊപ്പം ജുനഗഡിലെ മാനവാദറിൽ കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത മിർ മാർച്ച് മുതൽ ജയിലിലായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിലറങ്ങിയത്.
'ജാമ്യത്തിലിറങ്ങിയ മിർ കുട്ടിയുമൊത്ത് വീണ്ടും ഒളിച്ചോടുമെന്ന് പിതാവിനെ ഭീഷണിപ്പെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ സുഹൃത്തിന്‍റെ സഹായത്തോടെ സ്വന്തം വീടിന് സമീപത്ത് വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു'-പൊലീസ് പറഞ്ഞു.
മിറിനെ കൊലപ്പെടുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിൽ ഡസനിലേറ മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.