വ്യാപാര സ്ഥാപനങ്ങൾക്കുനേരെ പെട്രോൾ ബോംബാക്രമണം
text_fieldsവ്യാപാര സ്ഥാപനത്തിന് മുന്നനിൽ തീയിടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ
മൂവാറ്റുപുഴ: വാളകത്ത് കാർ ഷോറൂമിനുനേരെയും ബേക്ക് ഹൗസിന് നേരെയും പെട്രോൾ ബോംബ് ആക്രമണം. കേക്ക് സ്റ്റോർ ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്ത് വാളകം മേക്കടമ്പിൽ പ്രവർത്തിക്കുന്ന മൈ കാർ എന്ന യൂസെഡ് കാർ ഷോറൂമിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. പുലർച്ച 3.30നും 5.30നും ഇടയിൽ രണ്ട് തവണയാണ് ആക്രമണം നടന്നത്.
രണ്ടുതവണ ബോംബ് എറിഞ്ഞെങ്കിലും സ്ഫോടനം ഉണ്ടാകാതിരുന്നതിനാൽ പിന്നീട് ആക്രമി ബേക്കറിയുടെ മുന്നിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ബേക്കറിയുടെ ഗ്ലാസ് വാതിലും മേശയും കത്തിനശിച്ചു. കാറുകൾക്കിടയിൽ വീണ പെട്രോൾ ബോംബുകളിൽനിന്ന് പെട്രോൾ ഒഴുകി മണ്ണിൽ കലർന്നതിനാൽ കാർ ഷോറൂമിൽ തീപിടിത്തം ഉണ്ടായില്ല. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ടാണ് പെട്രോൾ ബോംബ് നിർമിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാറുകൾക്കിടയിൽ വീണ് കുപ്പി പൊട്ടിയെങ്കിലും തീപിടിച്ചില്ല.
പിന്നീട് ബേക്കറിക്ക് മുന്നിലെ പത്രവും വസ്ത്രങ്ങളും കൂട്ടിയിട്ടു സിഗരറ്റ് കത്തിച്ച് തീ കൊടുക്കുകയായിരുന്നു. ബേക്കറിക്ക് മുന്നിലെ തീപിടിത്തത്തിലാണ് വാതിലും മേശയും ഉൾപ്പെടെ കത്തിനശിച്ചത്. ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. 3.30ഓടെ വാളകം ഭാഗത്ത് കാർ പാർക്ക് ചെയ്ത ശേഷം കൈയിൽ പെട്രോൾ നിറച്ച കുപ്പികളുമായി നടന്നുവന്ന് ബോംബ് കത്തിച്ച് എറിയുകയായിരുന്നു. ഷോറൂമിൽ 30ൽ അധികം കാറുകളാണ് ഉണ്ടായിരുന്നത്.
5.30ഓടെ വീണ്ടും ഷോറൂമിന് സമീപം കാറിൽ എത്തിയ ശേഷം ബാഗിൽ കരുതിയ പെട്രോളുമായി എത്തി ഷോറൂമിന് മുന്നിലും സമീപത്തും ഒഴിച്ചശേഷം തീ ഇടുകയായിരുന്നു. മേക്കടമ്പ് സ്വദേശി അജി ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് സ്ഥാപനങ്ങളും. ഉടമയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

