യുവാവിനെ ഹണിട്രാപ്പിൽപെടുത്തി മർദിച്ച കേസ്: കൂടുതൽ പേർ ഇരകളായതായി സൂചന
text_fieldsകൊച്ചി: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തി ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ മുമ്പും നിരവധി പേരെ ചൂഷണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ സൂചന. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫ്ന (27), ഇരുമ്പനം മനയിൽ അമൽ (32), വൈറ്റില ഷൈൻറോഡിൽ കോയിത്താരവീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ (29) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ സഫ്നയെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവാണ് അക്രമിക്കപ്പെട്ടത്. സംഭവദിവസം വൈകിട്ട് യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിച്ചു. വൈകീട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി യുവാവിന്റെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ കൂട്ടത്തിലൊരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്റെ വലതുകൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടതുകൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിന്റെ നഗ്നചിത്രങ്ങളും പ്രതികൾ പകർത്തിയതായി എഫ്ഐആറില്‍ പറയുന്നു.
24ന് വൈകിട്ടാണ് യുവാവ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92 (എ) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളിൽ അമൽ, ജോൺ രാഹുൽ, ജോൺ രാഹുൽ എന്നിവർ ലഹരിക്കടത്തിലും മർദനക്കേസുകളിലും പ്രതികളാണ്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളാണെങ്കിൽ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

