ഓപറേഷൻ തൂഫാൻ; മൂവാറ്റുപുഴയിൽ ലഹരിവേട്ട, നാലുപേർ പിടിയിൽ
text_fieldsമൂവാറ്റുപുഴ: ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെറോയിനും കഞ്ചാവുമായി നാലുപേർ പിടിയിലായി. പേഴക്കാപ്പിള്ളിക്ക് സമീപം തട്ടുപറമ്പിൽനിന്ന് 106 ഗ്രാം കഞ്ചാവുമായി യുവാവിനെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പേഴക്കാപ്പിള്ളി തട്ടുപറമ്പ് പാലിയത്തറയിൽ വീട്ടിൽ സജൽ (30) ആണ് അറസ്റ്റിലായത്. പ്രതി സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച 11.10ഓടെയായിരുന്നു സംഭവം. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ പി.എം. റാസിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. പേഴക്കാപ്പിള്ളി റോഡിലൂടെ വന്ന ഇന്നോവ കാർ, പൊലീസ് ജീപ്പ് കണ്ട് പെട്ടെന്ന് തിരിച്ചുപോകാൻ ശ്രമിച്ചതോടെ സംശയം തോന്നിയ പൊലീസ് സംഘം കാറിനെ പിന്തുടർന്ന് തട്ടുപറമ്പ് ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ, കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ 106 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. കുറഞ്ഞ അളവിൽ കഞ്ചാവുമായി മറ്റ് മൂന്നു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ബംഗാൾ സ്വദേശിയിൽനിന്ന് ഹെറോയിനും പിടിച്ചെടുത്തു.
മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ
കിഴക്കമ്പലം: വാഴക്കുളത്ത് വിൽപനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായി. അലി ഹുസൈൻ (26) ആണ് അറസ്റ്റിലായത്. സൗത്ത് വാഴക്കുളം ജാമിയ സ്കൂൾ ഗേറ്റിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലാകുന്നത്. പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
പൊലീസ് ജീപ്പ് കണ്ട് പരിഭ്രാന്തനായ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ബർമുഡയുടെ പോക്കറ്റിൽ നിന്ന് പ്ലാസ്റ്റിക് ഡപ്പകളിൽ സൂക്ഷിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. 0.30 ഗ്രാം മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ച ഡപ്പകളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

