കറിക്ക് പത്ത് രൂപ കുറച്ചില്ല; ഹോട്ടലിൽ വാളുമായി യുവാവിന്റെ അഴിഞ്ഞാട്ടം, ജീവനക്കാരെ ഷട്ടറിട്ട് പൂട്ടി വധശ്രമം
text_fieldsഹോട്ടൽ ജീവനക്കാരെ വെട്ടാനോടിക്കുന്ന വാളേന്തിയ യുവാവ്
ഹൈദരാബാദ്: പത്ത് രൂപയുടെ കറി പാക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരെ വാളുമായി വെട്ടാൻ ഓടിച്ച് യുവാവ്. ഹൈദരാബാദിലെ ബീരംഗുഡയിലുള്ള 'സായി ഫുഡ്‌സ്' എന്ന ഹോട്ടലിലാണ് കയ്യിൽ വാളുമായി യുവാവ് അഴിഞ്ഞാടിയത്. ശനിയാഴ്ച കേസിനാസ്പദമായ സംഭവം. പ്രതിയായ ജീവരത്നം എന്ന യുവാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ഹോട്ടലിലെത്തിയ ജീവരത്നം പത്ത് രൂപക്ക് കറി പാക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, കറിക്ക് 20 രൂപയാണെന്നും പത്ത് രൂപക്ക് നൽകാൻ കഴിയില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതോടെ തുടങ്ങിയ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. പരസ്പരം കഴുത്തിന് പിടിക്കുകയും തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമാണ്. തുടർന്ന് അവിടെനിന്ന് പോയ പ്രതി മിനിറ്റുകൾക്കുള്ളിൽ വലിയൊരു വാളുമായാണ് തിരിച്ചെത്തിയത്.
വാളുമായി ഹോട്ടലിലേക്ക് ഇരച്ചുകയറിയ ജീവരത്നം ജീവനക്കാരെ വെട്ടാനായി ഓടിച്ചു. ഭയന്നുപോയ ജീവനക്കാർ കൈകൂപ്പി അപേക്ഷിച്ചിട്ടും പ്രതി പിന്മാറിയില്ല. കൗണ്ടറിന് പിന്നിലേക്ക് ഓടിക്കയറിയ ജീവനക്കാരെ ഇയാൾ വാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. പ്ലാസ്റ്റിക് സ്റ്റൂളുകൾ പരിചയാക്കി മാറ്റിയാണ് ജീവനക്കാർ വെട്ടേൽക്കാതെ രക്ഷപ്പെട്ടത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഹോട്ടലിന്റെ ഷട്ടർ പുറത്തുനിന്ന് താഴ്ത്തി മൂന്ന് ജീവനക്കാരെ അകത്തിട്ട് പൂട്ടി. ഇതോടെ ഹോട്ടലിനുള്ളിൽ കുടുങ്ങിയ ജീവനക്കാർ പ്രാണരക്ഷാർഥം നിലവിളിച്ചു. ഒടുവിൽ ഒരു ജീവനക്കാരൻ സാഹസികമായി ഷട്ടർ ഉയർത്തിയതോടെയാണ് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.
സംഭവത്തിൽ അമീൻപൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വലവീശിയിട്ടുണ്ട്. ഈ അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

