സുൽത്താൻപുരി അപകടം: അഞ്ജലി സിങ്ങിന്റെ സുഹൃത്ത് നിധി മയക്കുമരുന്ന് കടത്ത് കേസ് പ്രതിയെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: സുൽത്താൻപുരിയിൽ മദ്യലഹരിയിലായ യുവാക്കൾ കാറിനടിയിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ അഞ്ജലിസിങ്ങിന്റെ സുഹൃത്ത് നിധിയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. നിധിയെ മുമ്പ് മയക്കുമരുന്ന് കടത്തുകേസിൽ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെലങ്കാനയിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിലാണ് 2020 ഡിസംബർ ആറിന് നിധിയെ അറസ്റ്റ് ചെയ്തത്. നിധിക്കൊപ്പം സമീർ, രവി എന്നിവരെയും ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിധിയെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അഞ്ജലി സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നിധിയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ആദ്യം നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടതിനെ തുടർന്നായിരുന്നു വീണ്ടും ചോദ്യം ചെയ്തതത്. അഞ്ജലി അമിതമായി മദ്യപിച്ചാണ് വണ്ടിയോടിച്ചത് എന്നായിരുന്നു നിധി ആദ്യം പറഞ്ഞത്. ഈ വാദം അഞ്ജലിയുടെ കുടുംബ ഡോക്ടർ ഉൾപ്പെടെ നിഷേധിച്ചിരുന്നു. അപകടം നടന്നയുടൻ താൻ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നുവെന്നാണ് നിധി ആദ്യം പൊലീസിനോട് പറഞ്ഞത്.
ഡിസംബർ 31ന് അഞ്ജലി ഒരു ഹോട്ടലിൽ വെച്ച് സുഹൃത്തുക്കളെ കാണാൻ പോയതായും അവർ പറയുകയുണ്ടായി. അമിതമായി മദ്യപിച്ച അഞ്ജലി തന്നോട് വഴക്കിടുകയും ചെയ്തു. ജനുവരി ഒന്നിന് പുലർച്ചെ 1.45നാണ് ഞങ്ങൾ ഹോട്ടൽ വിട്ടത്. മദ്യപിച്ച അഞ്ജലി സ്കൂട്ടർ ഓടിക്കാമെന്ന് പറഞ്ഞപ്പോൾ താൻ എതിർക്കുകയായിരുന്നു. എന്നാൽ അഞ്ജലി അതിനു വഴങ്ങിയില്ല. വണ്ടിയോടിക്കാൻ സമ്മതിച്ചില്ലെങ്കിൽ അതിൽ നിന്ന് ചാടുമെന്നായിരുന്നു ഭീഷണി. ഇതെന്റെ സ്കൂട്ടറാണ്, അതിനാൽ ഞാൻ തന്നെ ഓടിക്കുമെന്നും അഞ്ജലി പറഞ്ഞു.-എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നിധി പറഞ്ഞത്.
അഞ്ജലി സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേർ അറസ്റ്റിലായിരുന്നു. ഏഴാംപ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അഞ്ജലിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

