പിഴയൊഴിവാക്കാൻ ആഴ്ചയിൽ കൈമടക്ക്; കൈക്കൂലി വാങ്ങുന്നതിനിടെ ട്രാഫിക് പൊലീസുകാരൻ വിജിലൻസ് പിടിയിൽ
text_fieldsമുംബൈ: പിഴ ഈടാക്കാതിരിക്കാൻ ഓട്ടോ ഡ്രൈവറോട് കൈക്കൂലി വാങ്ങുന്നതിനിടെ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ ആന്റി കറപ്ഷൻ ബ്യൂറോയുടെ (എ.സി.ബി) പിടിയിലായി. മുംബൈ ഘാട്കോപ്പർ ട്രാഫിക് വിഭാഗത്തിലെ കോൺസ്റ്റബിൾ സതീഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. പരാതിക്കാരനായ ഡ്രൈവറിൽനിന്ന് 1,700 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
ഘാട്കോപ്പർ വെസ്റ്റ് ഏരിയയിൽ കരാർ അടിസ്ഥാനത്തിൽ ഓട്ടോ ഓടിക്കുന്ന ഡ്രൈവറോടാണ് സതീഷ് റാത്തോഡ് കൈക്കൂലി ആവശ്യപ്പെട്ടത്. വിക്രോളി വെസ്റ്റിലെ ഗാന്ധി നഗറിൽ ഓട്ടോ സർവിസ് നടത്താൻ അനുവദിക്കണമെങ്കിൽ ആഴ്ചയിൽ 1,500 രൂപ മുതൽ 2,000 രൂപ വരെ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകിയാൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടിക്കില്ലെന്നും ഇയാൾ ഡ്രൈവർക്ക് ഉറപ്പുനൽകിയിരുന്നു.
കൈക്കൂലി നൽകാൻ തയാറാകാതിരുന്ന ഓട്ടോ ഡ്രൈവർ കഴിഞ്ഞ മാർച്ച് 18ന് മുംബൈ എ.സി.ബി ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ഏപ്രിൽ 24ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൈക്കൂലി ആവശ്യപ്പെട്ടത് സത്യമാണെന്ന് ബോധ്യപ്പെട്ടു. ഒടുവിൽ ഡ്രൈവറുമായി സംസാരിച്ച് 1,700 രൂപയായി കൈക്കൂലി തുക നിശ്ചയിച്ചു. ഈ തുക ശനിയാഴ്ച എത്തിക്കാൻ കോൺസ്റ്റബിൾ ആവശ്യപ്പെട്ടു.
പണം കൈമാറാൻ പറഞ്ഞ സ്ഥലത്ത് വിജിലൻസ് സംഘം നേരത്തെ തന്നെ കെണിയൊരുക്കി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഡ്രൈവറിൽനിന്ന് 1,700 രൂപ വാങ്ങുന്നതിനിടെ സതീഷ് റാത്തോഡിനെ സംഘം വളഞ്ഞുപിടിക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

