മൈസൂരു കൂട്ടബലാത്സംഗക്കേസ്: അന്വേഷണം മലയാളി എൻജിനീയറിങ് വിദ്യാർഥികളിലേക്ക്
text_fieldsബംഗളൂരു: മൈസൂരുവിൽ എം.ബി.എ വിദ്യാർഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ അന്വേഷണം നാലു എൻജിനീയറിങ് വിദ്യാർഥികളിലേക്ക്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് സൂചന. മൈസൂരുവിൽ പഠിക്കുന്ന ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവം നടന്ന ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി കുന്നിെൻറ താഴ്വരയിലെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിെൻറ സംശയം ഇവരിലേക്കെത്തിയത്. മൂന്നു മലയാളി വിദ്യാർഥികളെയും തമിഴ്നാട്ടിൽനിന്നുള്ള ഒരു വിദ്യാർഥിയെയുമാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച എൻജിനീയറിങ് വിദ്യാർഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം.
എന്നാൽ, സംഭവം നടന്നതിനുശേഷം ഇവർ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒാഫായതും പൊലീസിെൻറ സംശയം വർധിപ്പിക്കുകയാണ്. ഇതേത്തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണ സംഘം പുറപ്പെട്ടതായാണ് വിവരം. ചാമരാജ്നഗറിലും ചിക്കമഗളൂരുവിലും അന്വേഷണം നടത്തുന്നുണ്ട്. 80 പൊലീസ് ടീമുകൾ പല സ്ഥലത്തായാണ് അന്വേഷണം നടത്തുന്നത്.
സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിെൻറ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഒാടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽനിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിെൻറ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെൻറ മൊഴി. ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിെൻറ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എ.ഡി.ജി.പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡി.എൻ.എ സാമ്പ്ളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ഡി.ജി.പി പ്രവീൺ സൂദിനോട് മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.