നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
text_fieldsഫെബിന
കൊല്ലം: നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലപ്പുഴ തുറവൂർ പഞ്ചായത്ത് 17ാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയിൽ സാജൻ ആൻറണിയുടെ മകൾ ഫെബിന സാജനാണ് (23) മരിച്ചത്. കൊല്ലം ബെൻസിഗർ നഴ്സിങ് കോളജ് വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷക്കായി കൊട്ടിയത്തെ ബന്ധുവീട്ടിൽ താമസിച്ചു വരവേയാണ് ജനുവരി 18ന് മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്.
കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനക്കെതിരെ ഉണ്ടായിരുന്നുവെന്നും ഇയാൾ മുമ്പും പലതവണ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തും മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.
കൂടാതെ, മൃതദേഹത്തിൽ മൊട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മൊട്ടുസൂചി കുത്തി തറച്ച നിലയിലുമായിരുന്നു. കൊല്ലം സിറ്റി കമീഷണർക്ക് ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോക്ക് അന്വേഷണം കൈമാറിയിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പൊലീസിന്‍റെ അന്വേഷണത്തിൽ വീഴ്ചയുള്ളതായും അവരുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെതുടർന്ന് ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെ തുടർന്നാണ് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

