'കൈയും കാലും വെട്ടും, വീട്ടിൽ കയറി തല്ലും, തച്ചവരെ തിരിച്ചുതല്ലാതെ വിശ്രമമില്ല'; വളാഞ്ചേരിയിൽ ലീഗ് നേതാവിന്റെ കൊലവിളി പ്രസംഗം
text_fieldsവളാഞ്ചേരി വട്ടപ്പാറയിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പ്രസംഗം
മലപ്പുറം: കെ.എം.സി.സി പ്രവർത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടിൽ കയറി വെട്ടുമെന്ന കൊലവിളി പ്രസംഗവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ ശിഹാബുദ്ധീൻ എന്ന ബാവയാണ് കൊലവിളി നടത്തിയത്.
'നമ്മുടെ പ്രവർത്തകരുടെ മേലെ കൈ ഓങ്ങിയാൽ കൈയെല്ലാം വെട്ടിമാറ്റും. മുസ്‌ലിം ലീഗാണ് ഈ പറയുന്നത്. യു.ഡി.എഫിന്റെ പ്രവർത്തകരാണ് പറയുന്നത്. നമ്മുടെ കെ.എം.സി.സിയുടെ നേതാവ് ഇബ്രാഹിം കുട്ടിയെ തച്ചവരെ തിരിച്ചുതല്ലാതെ ഞങ്ങൾ ഈ പ്രസ്ഥാനം വിട്ടുപോകില്ല. ഞങ്ങളുടെ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ കാല് വീട്ടിൽ കയറി തച്ചുമുറിക്കും.'-ശിഹാബുദ്ധീൻ പ്രസംഗത്തിനിടെ പറഞ്ഞു.
കഴിഞ്ഞ ദിവസം വട്ടപ്പാറയിൽ നടന്ന പരിപാടിയിലാണ് ഭീഷണി പ്രസംഗം. തെരഞ്ഞെടുപ്പ് വിജയഹ്ലാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർമുണ്ടായിരുന്നു. ഇതിനിടെയാണ് കെ.എം.സി.സി പ്രവർത്തകന് മർദനമേറ്റത്. ഇതിന് മറുപടിയായാണ് മുസ്ലിം ലീഗ് നേതാവിന്റെ ഭീഷണി പ്രസംഗം.
'അരിവാള് കൊണ്ട് ഞങ്ങൾക്ക് ചില പണികളൊക്കെ അറിയാം'; കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം
കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ മുസ്‍ലിംലീഗുകാർ അക്രമം അഴിച്ചുവിട്ടെന്ന് ആരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ പ്രസംഗം. സി.പി.എം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി പ്രസംഗം നടത്തിയത്.
അരിവാളുകൊണ്ട് വേറെ ചില പണികൾ തങ്ങൾക്കറിയാമെന്നും മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരുമെന്നൊക്കെയുള്ള പരാമർശങ്ങളാണ് സതീഷ് നടത്തിയത്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാർഡിലാണ് സംഭവം.
'ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും. ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്. ഇവിടെ ലീഗിന്‍റെ പൊന്നാപുരം കോട്ടകളൊക്കെ തന്നെ സി.പി.എമ്മും എൽ.ഡി.എഫും ജയിച്ച് മുന്നേറിയിട്ടുണ്ട്. ആ കാലത്തൊന്നും ആ പ്രദേശത്തൊന്നും ഒരു കുഴപ്പവും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കും. വോട്ട് അധികം കിട്ടിയവര്‍ ജയിക്കും. പ്രകോപനം തുടർന്നാൽ വീട്ടിൽ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികൾ അറിയാം, ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും. അക്രമത്തിന്‍റെ പാത സ്വീകരിച്ചാൽ അത് ഞങ്ങൾ തടയും. ഞങ്ങളുടെ സഖാക്കൾ ഉശിരാര്‍ന്ന പ്രവര്‍ത്തനം ഇന്ന് മുതൽ ഇവിടെ സംഘടിപ്പിക്കും. ആ പ്രവര്‍ത്തനത്തിൽ ഏതെങ്കിലും തരത്തിൽ തടസം സൃഷ്ടിക്കാൻ നോക്കിയാൽ നിങ്ങള് നാല് വാര്‍ഡ് ജയിച്ചതുകൊണ്ട് സി.പി.എമ്മുകാരുടെ കൊടി മടക്കിയിരിക്കണമെന്ന് തീട്ടുരമിറക്കാൻ നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണിൽ തന്നെ ഞങ്ങൾ മുട്ടുകുത്തിക്കും'- എന്നായിരുന്നു സമീഷ് പ്രസംഗത്തിനിടെ പറഞ്ഞത്.
മുസ്‍ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സി.പി.എം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ നാലു വാർഡുകൾ സി.പി.എമ്മിൽ നിന്ന് ലീഗ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

