വയോധികയുടേത് കൊലപാതകം; സഹോദരിയുടെ മകളും മകനും അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: കഴിഞ്ഞ ദിവസം വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ തെക്കേ തൊടിയിൽ ഖദീജ മൻസിലിൽ ഖദീജയാണ് (63) മരിച്ചത്. കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ, ശ്വാസംമുട്ടിച്ച് നടത്തിയ കൊലപാതകം പിന്നീട് ആത്മഹത്യയാക്കി മാറ്റാനുള്ള പ്രതികളുടെ ശ്രമത്തിെൻറ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഖദീജയുടെ സഹോദരിയുടെ മകൾ ഷീജ (44), ഷീജയുടെ മകൻ യാസിർ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അവിവാഹിതയായ ഖദീജ അഞ്ച് വർഷമായി സഹോദരിയുടെ മകൾ ഷീജക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ പ്രതികൾ സ്വർണാഭരണങ്ങൾ വിൽക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ എത്തിയിരുന്നു. എന്നാൽ, പന്തികേട് തോന്നിയ കടയുടമ പൊലീസിന് വിവരം കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഭരണം ഖദീജയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് ഖദീജയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ബന്ധുക്കൾ പ്രതിയായതിനാൽ പരാതി ഇല്ലെന്നതായിരുന്നു ഖദീജയുടെ നിലപാട്. തുടർന്ന് വീട്ടിലെത്തിയതോടെ ആരംഭിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിന് ശേഷം വീണ്ടും ജ്വല്ലറിയിലെത്തി ഇതേ ആഭരണങ്ങൾ വിൽക്കാൻ ശ്രമം തുടർന്നെങ്കിലും ഉടമ പൊലീസിനെ വിവരം ധരിപ്പിക്കുകയും പൊലീസ് ഖദീജയെ തേടി വീട്ടിലെത്തിയപ്പോൾ കൈയിലെ ഞരമ്പുകൾ മുറിച്ച നിലയിൽ കിടപ്പ് മുറിയിൽ കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽനിന്ന് ഷീജ, യാസിർ എന്നിവരെ പിടികൂടിയത്. ഷീജയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 13കാരനായ മറ്റൊരു മകനെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കി.
സ്വർണാഭരണം ലക്ഷ്യമിട്ടാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഷൊർണൂർ ഡിവൈ.എസ്.പി പി.ജി. സുരേഷ്, ഒറ്റപ്പാലം സി.ഐ ബാബുരാജ്, അഡീഷനൽ എസ്.ഐമാരായ പി.എൽ. ജോർജ്, ജേക്കബ് വർഗീസ്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐമാരായ രാജശേഖർ, സന്തോഷ് കുമാർ, വിരലടയാള വിദഗ്ധർ, േഫാറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.