സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് പേർ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കൊൽക്കത്തക്ക് സമീപമുള്ള ബാലി ടോൾ പ്ലാസയിൽ പ്രതികൾ നടത്തിയ യു.പി.ഐ (UPI) പേയ്‌മെന്റാണ് കേസിൽ നിർണായക തെളിവായത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ സഞ്ചരിച്ച വാഹനം ബാലിയിലെ ടോൾ ബൂത്തിൽ പണമടക്കാൻ യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ ഇടപാടും പരിശോധിച്ച അന്വേഷണസംഘം പ്രതികളുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്തിയ ശേഷം പിന്തുടർന്നാണ് പിടിയിലാക്കിയത്. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് നിർണായകമായ ഈ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലുള്ള വസതിക്ക് സമീപമാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. രഥിൻ സഞ്ചരിച്ച എസ്.യു.വി തടഞ്ഞുനിർത്തിയ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിലാണ് ചന്ദ്രനാഥ് ഇരിക്കുന്നതെന്ന് അക്രമികൾക്ക് കൃത്യമായി അറിയാമായിരുന്നു. ഇത് കൊലപാതകം കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു എന്നത് വ്യക്തമാക്കുന്നു.
കൊലപാതകത്തിൽ എട്ട് പേരോളം പേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഷൂട്ടർമാരെ വാടകക്ക് എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നിസാൻ മൈക്ര കാറും രണ്ട് മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ മോഷ്ടിച്ച വാഹനങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ചന്ദ്രനാഥ് രഥിന്റെ മൃതദേഹം പൂർവ്വ ബഹുമതികളോടെ മേദിനിപൂരിലെ കുലുപ്പിലുള്ള അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ എത്തിച്ചു. ദേശീയ പതാക പുതപ്പിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയടക്കം നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

