മകളെ വീട്ടിൽ പൂട്ടിയിട്ട് അമ്മ കടന്നു; 15 കാരിയെ ബാലിക ഭവനത്തിലേക്ക് മാറ്റി
text_fieldsനാരങ്ങാനം: കുടുംബപ്രശ്നങ്ങളെ തുടർന്ന് 15വയസ്സുള്ള മകളെ വീടിനുള്ളിലാക്കി വീടുപൂട്ടി അമ്മ കടന്നു. ഒരു മാസത്തോളമായി വീടിനുള്ളിൽ തനിച്ച് കഴിയുകയായിരുന്ന പെൺകുട്ടിയെ പൊലീസെത്തി വീട് തുറന്ന് ബാലിക ഭവനിലെത്തിച്ചു. നാരങ്ങാനം ചെറുകുന്നത്ത് ഭാഗത്താണ് പെൺകുട്ടിയെ പൂട്ടിയിട്ട സംഭവം ഉണ്ടായത്.
ഭർത്താവ് ഉപേക്ഷിച്ചതിനാൽ വർഷങ്ങളായി അമ്മയും മകളും തനിച്ചായിരുന്നു താമസം. ഭാര്യക്കും മകൾക്കും ചെലവിന് നൽകാൻ കോടതി വിധിച്ചെങ്കിലും നൽകാൻ തയാറായില്ല. ഇയാൾ ഡൽഹിയിലാണെന്നാണ് പറയുന്നത്. ഇയാൾക്കെതിരെ അറസ്റ്റ് വാറൻറും നിലവിലുണ്ട്. ജൂൺ 23നാണ് മകളെ വീടിനുള്ളിൽ തനിച്ചാക്കി അമ്മ പോയത്. സ്വന്തം വീട്ടിലേക്ക് പോയതാണെന്നാണ് പറയുന്നത്. വീടിെൻറ ഗ്രിൽ പൂട്ടിയിരുന്നു. അയൽപക്കവുമായി ഇവർക്ക് ഒരു ബന്ധവുമില്ലായിരുന്നു. അതിനാൽ കുട്ടി വീട്ടിൽ തനിച്ചായിരുന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല.
എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരു വിഷയമൊഴിച്ച് മുഴുവൻ വിഷയങ്ങൾക്കും പെൺകുട്ടിക്ക് എ പ്ലസ് ലഭിച്ചിരുന്നു. വിവരം പുറത്തറിഞ്ഞതോടെ കലക്ടർ ദിവ്യ എസ്.അയ്യർ ഇടപെട്ട് പെൺകുട്ടിയെ ഇലന്തൂരിലുള്ള ബാലിക ഭവനത്തിലേക്ക് മാറ്റി. ആദ്യം പെൺകുട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. വിഷയത്തിൽ മന്ത്രി വീണാ ജോർജും ഇടപെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകി.
കലക്ടര്‍ ബാലിക സദനത്തിലെത്തി കുട്ടിയെ സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പുനല്‍കി. താല്‍ക്കാലികമായി ബാലിക സദനത്തിലാവും കുട്ടി ഇനി ഉണ്ടാവുകയെന്ന് കലക്ടര്‍ പറഞ്ഞു. ജില്ല ഭരണകേന്ദ്രത്തിെൻറ എല്ലാ പരിരക്ഷയും പരിപാലനവും കുട്ടിക്കുണ്ടാകും. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.