കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച; നാലു പ്രതികളും അറസ്റ്റിൽ
text_fieldsആദിത്യൻ, ജംഷാദ്, ആദർഷ്, നിജാസ്
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ ചൂലൂർ വെള്ളലശ്ശേരി തൊങ്ങന്നൂർ കുഴി വീട്ടിൽ ജംഷാദ് (18), വെള്ളിപറമ്പ് പൂവൻപറമ്പത്ത് മീത്തൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ പ്രതികളായ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം കുന്നത്ത്ചേരി വീട്ടിൽ ആദർശ് (20), മലപ്പുറം വാഴക്കാട് സ്വദേശി പുതിയത്തിങ്കൽ വീട്ടിൽ നിജാസ് (18) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ ഈ കേസിലെ നാലു പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
സെപ്റ്റബർ 12ന് രാത്രി കുറ്റിക്കാട്ടൂർ എ.എ ചിക്കൻ സ്റ്റാളിനു പിന്നിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറിയ പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും, അടിച്ചു പരിക്കേൽപ്പിച്ചും മൊബൈൽ ഫോൺ അപഹരിച്ചു കൊണ്ടുപോകുകയായിരുന്നു.
അന്ന് നാട്ടുകാർ തടഞ്ഞുവെച്ച ആദർശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട ഒളിവിൽ പോയവരാണ് ഇപ്പോൾ അറസ്റ്റിലായത്. പൊലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികൾ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു.
പ്രതികൾ വീട്ടിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലായത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ യൂനുസ്, മുരളി, സജി, അസി. സബ് ഇൻസ്പെക്ടർമാരായ ഷാജി, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

