ഡൽഹിയിൽ എം.ബി.ബി.എസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി സുഹൃത്ത് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്നും ഭീഷണി
text_fieldsന്യൂഡൽഹി: 18 വയസുള്ള എം.ബി.ബി.എസ് വിദ്യാർഥിനിയെ സുഹൃത്തും സഹവിദ്യാർഥിയുമായ യുവാവ് മയക്കു മരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഡൽഹിയിലെ ആദർശ് നഗർ ഭാഗത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. സെപ്റ്റംബർ ഒമ്പതിന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തറിഞ്ഞത്.
സൗഹൃദത്തിന്റെ പേരിലാണ് 20കാരനായ സുഹൃത്ത് തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഹോട്ടലിൽ എത്തിയ ഉടൻ ഇയാൾ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അതിന്റെ വിഡിയോയും ഫോട്ടോകളും പകർത്തിയ ഇയാൾ അത് പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹരിയാനയിലെ ജിൻഡ് സ്വദേശിയാണ് പെൺകുട്ടി. ഡൽഹിയിലെ രോഹിണിയിലുള്ള ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
എട്ടാംക്ലാസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്തതിന് ഉത്തർപ്രദേശിലെ സ്കൂൾ മാനേജറെ ഈ മാസാദ്യം അറസ്റ്റ് ചെയ്തിരുന്നു. മൂന്നുവർഷത്തിനിടെ നിരവധി തവണയാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും പരാതിയുണ്ടായിരുന്നു. പെൺകുട്ടിയുടെ ട്യൂഷൻ അധ്യാപകനും കൂടിയായിരുന്നു ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

