മാത്യുവിന്‍റെ ദുരൂഹ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
text_fieldsഎബി മാത്യു
കടുത്തുരുത്തി: ആപ്പാഞ്ചിറ മാന്നാറിൽ വീടിനുള്ളിൽ കട്ടിലിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മാന്നാർ മൂർക്കാട്ടിൽ മാത്യുവിനെയാണ് (80) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ എബി മാത്യുവിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം സാധാരണ മരണമെന്ന് കരുതിയിരുന്നതെങ്കിലും ആന്തരികാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
ഞായറാഴ്ച ഉച്ചയോടെയാണ് മാത്യുവിനെ വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും നടുവിനും മൂക്കിനും മറ്റും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ പൊലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് മാത്യുവും മകനും തമ്മിൽ കുറച്ചു നാളായി തർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാറ്ററിങ്, ഡെക്കറേഷൻ ജോലികൾ നടത്തുകയായിരുന്നു എബി. വഴക്കിനെ തുടർന്ന് ബന്ധുവീട്ടിലായിരുന്ന മാത്യു ഏതാനും ദിവസം മുമ്പാണ് മാന്നാറിലെ വീട്ടിൽ തിരിച്ചെത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പൊലീസ് പറയുന്നു. കേസെടുത്ത് എബിയെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

