കടയ്ക്കൽ പോസ്റ്റ് ഓഫിസിൽ വൻ കവർച്ച; ലോക്കർ കുത്തിതുറന്ന് ലക്ഷങ്ങൾ അപഹരിച്ചു
text_fieldsകടയ്ക്കൽ: പോസ്റ്റ് ഓഫിസിലെ ലോക്കർ കുത്തിതുറന്ന് ലക്ഷങ്ങൾ അപഹരിച്ചതായി പരാതി. ലോക്കറിൽ സൂക്ഷിച്ച 1.12 ലക്ഷം രൂപയും, സ്റ്റാമ്പുകളും മറ്റ് സാധനങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ മോഷണം നടന്നതായാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ ഓഫിസ് വൃത്തിയാക്കുന്നതിനെത്തിയ താൽകാക്കാലിക ജീവനക്കാരിയാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. കെട്ടിടത്തിന്റെ പിന്നിലെ വെന്റിലേഷൻ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്. ഗ്രില്ലും കോൺക്രീറ്റും പൊളിച്ചശേഷം ലോക്കർ എടുത്ത് തൊട്ടടുത്ത ഹാളിൽ കൊണ്ടുവന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് പണം കവർന്നത്. മോഷ്ടാക്കൽ വെന്‍റിലേഷന്‍റെ പാളി ഉൾപ്പെടെ പുറത്ത് വലിച്ചെറിഞ്ഞു.
ലോക്കർ ഉറപ്പിച്ച കോൺക്രീറ്റ് പാളി സമീപത്തെ മുറിയിൽ വച്ച നിലയിലുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ഒന്നിലധികം പേർ ഉൾപ്പെട്ടസംഘം മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ് ഓഫിസിൽ നിരീക്ഷണ കാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടയ്ക്കൽ പൊലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്ത്നിന്ന് പൊലീസ് നായ ബസ് സ്റ്റാൻഡിലും തുടർന്ന് സിവിൽ സ്റ്റേഷൻ പരിസരത്തും എത്തി നിന്നു. പ്രഫഷനൽ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റൽ സൂപ്രണ്ട് ഉൾപ്പെടെ സന്ദർശനം നടത്തി. കടയ്ക്കൽ ടൗണിൽ മിനി സിവിൽ സ്റ്റേഷനും ബസ് സ്റ്റാൻഡിനോടും ചേർന്നാണ് പോസ്റ്റ് ഓഫിസ് സ്ഥിതിചെയ്യുന്നത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് 50 മീറ്റർ ദൂരം മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

