വിവാഹ തട്ടിപ്പ്; പ്രധാന പ്രതിയും കൂട്ടാളിയും അറസ്റ്റിൽ
text_fieldsസുശാന്ത്, ഭാസ്കർ
മംഗളൂരു:ഓൺലൈൻ വിവാഹ പരസ്യങ്ങൾ വഴി നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ യുവാവിനേയും അമ്മാവൻ വേഷം കെട്ടി തട്ടിപ്പിന് സഹായിച്ച കൂട്ടാളിയെയും മംഗളൂരു കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സുശാന്ത് പൂജാരി എന്ന സുശാന്ത് ജി കർക്കേര (32), കൂട്ടാളി മുൾക്കി സ്വദേശി ഭാസ്‌കർ (43) എന്നിവരാണ് അറസ്റ്റിലായത്.
ഓൺലൈൻ മാട്രിമോണിയൽ പ്ലാറ്റ്‌ഫോം വഴി സുശാന്ത് തന്നോട് സൗഹൃദത്തിലാകുകയും കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് നവി മുംബൈയിൽ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് സ്ത്രീയുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വിവാഹത്തിന് ശേഷം സുശാന്ത് തന്റെ പക്കൽ നിന്ന് പലതവണയായി 6.60 ലക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ നവംബർ 15ന് അപ്രത്യക്ഷനായി. അന്വേഷണത്തിൽ അയാൾ മുമ്പ് വിവാഹിതനാണെന്നും ഇതേ രീതിയിൽ മറ്റ് നിരവധി സ്ത്രീകളെ വഞ്ചിച്ചിട്ടുണ്ടെന്നും പരാതിക്കാരി കണ്ടെത്തി.
പിടിയിലായ സുശാന്ത് നിരവധി വഞ്ചനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തി. 2021ൽ ഉഡുപ്പിയിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഉഡുപ്പി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളെ വീതം, കാർക്കളയിൽ നിന്നുള്ള ഒരു സ്ത്രീയെയും വിവാഹ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ഇയാൾ സമ്മതിച്ചു.
ഇരകളുടെ കുടുംബങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ഭാസ്‌കർ സുശാന്തിന്റെ അമ്മാവനായി നടിച്ചു സഹായിച്ചുവെന്നാണ് ആരോപണം. വ്യാജ വിവാഹം നിയമവിധേയമാക്കുന്നതിനായി കുടുംബത്തിലെ മുതിർന്ന അംഗമായും അമ്മാവനായും സ്വയം അവതരിപ്പിച്ച് മുംബൈയിൽ നടന്ന മതപരമായ വിവാഹ ചടങ്ങുകളിൽ പോലും അയാൾ പങ്കെടുത്തിരുന്നു.
സുശാന്ത് പൂജാരി, നിരവധി ഗുരുതരമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്ഥിരം കുറ്റവാളിയാണ്. മംഗളൂരു ഉർവ സ്റ്റേഷനിൽ വഞ്ചനാ കേസ്, ഉഡുപ്പിയിലെ കോട്ട സ്റ്റേഷനിൽ മോഷണ കേസ്, മഹാരാഷ്ട്രയിലെ അർനാൽ പൊലീസ് സ്റ്റേഷനിൽ പോക്സോ ആക്ട്, അധാർമിക കടത്ത് (തടയൽ) ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

