ലഹരിമരുന്ന് വേട്ട, 80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsകൊല്ലം: ജില്ലയിൽ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ്. 80 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ സ്ക്വാഡ് പിടികൂടി. 'ഓപറേഷൻ ഫ്രണ്ട്സി'ന്റെ ഭാഗമായി കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചത്.
കുണ്ടറ പേരയം, കരിക്കുഴി സ്വദേശിയായ കാഞ്ഞിരംവിള കിഴക്കതിൽ അമൽ (25) ആണ് പിടിയിലായത്. ജില്ലയിലെ പ്രധാന വിതരണക്കാരനാണ് ഇയാൾ. 0.5 ഗ്രാമിന് മുകളിൽ എം.ഡി.എം.എ കൈവശംവെക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും 10 ഗ്രാമിന് മുകളിൽ കൈവശംവെക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപന സംഘത്തിന്റെ പ്രവർത്തനരീതികളെയും മേഖലകളെയും രഹസ്യമായി മനസ്സിലാക്കിയാണ് യുവാവിനെ പിടികൂടിയത്.
ഇയാൾ ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ വാങ്ങിയിരുന്നതെന്ന് മൊഴി നൽകി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഇടനിലക്കാരൻ വഴി ഒരു ഗ്രാം എം.ഡി.എം.എ 2000 രൂപക്ക് വാങ്ങും. നാട്ടിൽ ചെറുപാക്കറ്റുകളിലാക്കി 4000 രൂപക്കാണ് വിറ്റിരുന്നത്.
ട്രെയിനിലും അന്തർ സംസ്ഥാന ബസുകളിലുമായി നിരവധി തവണ എം.ഡി.എം.എ കടത്തിയിരുന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് അറിയിച്ചു.
കേസിലെ കണ്ണികളെക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെകുറിച്ചും വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു. പ്രിവന്റിവ് ഓഫിസർമാരായ എം. മനോജ് ലാൽ, എം.എസ്. ഗിരീഷ്, ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, നിഥിൻ, മുഹമ്മദ് കാഹിൽ, ജൂലിയൻ, അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശാലിനി, ഗംഗ, ഡ്രൈവർ നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.