പെൺകുഞ്ഞ് പിറന്നതിലുള്ള അമർഷം; ജനിച്ചു രണ്ടാഴ്ച തികയാത്ത കുഞ്ഞിനെ വെള്ളക്കെട്ടിലെറിഞ്ഞു കൊന്ന് പിതാവിന്‍റെ ക്രൂരത
text_fieldsബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ മനുഷ്യ മനസ്സാക്ഷിയെ ഒന്നാകെ നടുക്കുന്ന ക്രൂരമായൊരു സംഭവമാണ് അരങ്ങേറിയത്. ജനിച്ചു വീണ് ദിവസങ്ങൾ മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ പിതാവ് വീട്ടിനുള്ളിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഈ ക്രൂരകൃത്യത്തിന് പിന്നാലെ 28-കാരനായ എം. ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇമ്രാനും ഭാര്യ മുസ്കാനും രണ്ടാമതൊരു കുഞ്ഞു ജനിച്ചിട്ട് രണ്ടു ആഴ്ച തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തേതും പെൺകുഞ്ഞായതിനാൽ രണ്ടാമത് തനിക്കൊരു ആൺകുഞ്ഞുണ്ടാകുമെന്നാണ് ഇയാൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വീണ്ടും പെൺകുഞ്ഞ് പിറന്നതിലുള്ള കടുത്ത അമർഷവും നിരാശയുമാണ് ഇയാളെ ഈ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുള്ളത്.
വ്യാഴാഴ്ച പുലർച്ചെ വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്ന സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തു കൊണ്ട് പോയി ഇയാൾ വീട്ടിനുള്ളിലെ വാട്ടർ സംപിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രഭാതത്തിൽ ഉണർന്ന അമ്മ കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി ചോദിച്ചപ്പോഴും ഒന്നുമറിയാത്ത ഭാവത്തിൽ ഇയാൾ വീട്ടുകാരോടൊപ്പം കുഞ്ഞിനെ കണ്ടെത്താനെന്ന വ്യാജേന തിരച്ചിലിൽ പങ്കുചേരുകയും ചെയ്തു.
എവിടെയും കണ്ടെത്താനാകാതെ വന്നതോടെ സംശയം തോന്നി വീട്ടുകാർ സംപിലെ വെള്ളം വറ്റിച്ചു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉള്ളിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിക്കബല്ലാപ്പൂർ ടൗൺ പൊലീസ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ സംശയം തോന്നി പിതാവായ ഇമ്രാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് സംഭവത്തിന് പിന്നിൽ മറ്റ് കുടുംബ തർക്കങ്ങളോ ലിംഗവിവേചനപരമായ സമ്മർദ്ദങ്ങളോ ഉണ്ടോയെന്ന് വിശദമായി അന്വേഷിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

