ആടിനെ കശാപ്പ് ചെയ്യാൻ കൂട്ടുവരാത്തതിന് സുഹൃത്തിനെ തന്നെ കശാപ്പ് ചെയ്ത് യുവാവ്; മുറിച്ചെടുത്ത തലയുമായി നടന്നത് 25 കിമീ.
text_fieldsഫുട്ബാൾ മത്സരത്തിൽ സമ്മാനമായി കിട്ടിയ ആടിനെ കശാപ്പ് ചെയ്യാൻ കൂട്ടുവരാത്തതിന് സുഹൃത്തിനെ തന്നെ കശാപ്പ് ചെയ്ത് യവാവിന്റെ കൊടുംക്രൂരത. മുറിച്ചെടുത്ത തലയുമായി 25 കിലോമീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വടക്കൻ അസമിലെ സോനിത്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിന് ശേഷമാണ് കൊടുംകൊലപാതകം അരങ്ങേറിയത്.
തുനിറാം മാദ്രിക്ക് മത്സരത്തിൽ സമ്മാനമായി ഒരു ആടിനെ ലഭിച്ചിരുന്നു. ഈ ആടിനെ കശാപ്പ് ചെയ്യാൻ കശാപ്പ് കേന്ദ്രത്തിലേക്ക് കൂടെ വരാൻ സുഹൃത്ത് ബോയ്‍ല ഹേമറാമിനെയാണ് അയാൾ ക്ഷണിച്ചത്. എന്നാൽ, നേരത്തെ ഒരു അഞ്ഞൂറ് രൂപ കടം ചോദിച്ചപ്പോൾ തുനിറാം നൽകാത്ത വൈരാഗ്യം ഹേമറാമിനുണ്ടായിരുന്നു. അതുകൊണ്ട് കൂടെ വരുന്നില്ലെന്ന് ഹേമറാം ഉറച്ച നിലപാടെടുത്തു. അതോടെ നിയന്ത്രണം വിട്ട തുനിറാം സുഹൃത്ത് ഹേമറാമിനെ ആക്രമിക്കുകയും തല അറുത്തെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം, മുറിച്ചെടുത്ത ഹേമറാമിന്റെ തലയുമായി തുനിറാം നേരെ വീട്ടിലേക്കാണ് പോയത്. അയാളുടെ മുതിർന്ന സഹോദരൻ അവിടെ നിന്ന് ഒാടിച്ച ശേഷമാണ് 25 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോയത്. മുറിച്ചെടുത്ത തലയുമായാണ് ഇത്രയും ദൂരം തുനിറാം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

