
െചന്നൈയിൽ നടുറോഡിൽ 35കാരന്‍റെ തല അറുത്തെടുത്ത് ഗുണ്ടാസംഘം; കൊലക്ക് കാരണം മുൻവൈരാഗ്യം
text_fieldsചെന്നൈ: െചന്നെയിൽ നടുറോഡിൽ 35കാരന്‍റെ തല അറുത്തെടുത്ത് നാലംഗ ഗുണ്ടാ സംഘം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഗോപിയാണ് മരിച്ചത്. വെങ്കടസാമി തെരുവിൽ താമസിക്കുന്ന ഗോപി പ്രദേശത്ത് ഒരു പാൽക്കടയും നടത്തിവന്നിരുന്നു. നേരത്തേ കുപ്രസിദ്ധ കുറ്റവാളിയായ ശിവകുമാറിന്‍റെ സംഘത്തിൽ ഗോപിയും ഉൾപ്പെട്ടിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു ഇയാൾ.
'രാത്രി 10.30ഓടെ പാൽക്കടയിൽനിന്ന് ഇറങ്ങിയ ശേഷം സമീപത്തെ സുഹൃത്തിന്‍റെ ബേക്കറിയിൽ ഗോപി എത്തിയിരുന്നു. കാർ വഴിയരികിൽ നിർത്തിയിട്ടിക്കുകയായിരുന്നു. കടയിൽനിന്നിറങ്ങി കാറിനടുത്തേക്ക് പോകുന്നതിനിടെ നാലംഗ സംഘം രണ്ടു മോട്ടോർ സൈക്കിളുകളിലായെത്തി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു' -മൈലാപൂർ അസിസ്റ്റന്‍റ് കമീഷണർ ഗൗതം പറഞ്ഞു.
ഗോപിയുടെ തല ശരീരത്തിൽനിന്ന് വെട്ടിമാറ്റിയിരുന്നു. ശരീരത്തിൽ പരിക്കേറ്റതിന്‍റെ പാടുകളുണ്ടായിരുന്നില്ല. ജനങ്ങൾ നോക്കിനിൽക്കേയായിരുന്നു അതിക്രമം. അക്രമിസംഘം വെട്ടുകത്തി കാട്ടി തടിച്ചുകൂടിയവരെ ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം സർക്കാർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഗോപിയും അക്രമിസംഘത്തിലെ ആളായിരുന്നുവെന്നും കഴിഞ്ഞവർഷം ചെന്നൈയിൽ നടന്ന ശങ്കർ എന്ന വ്യക്തിയുടെ കൊലയാണ് ഗോപിയോടുള്ള വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.