കുളിമുറിയിൽ വെള്ളമൊഴിച്ചതിനെച്ചൊല്ലി തർക്കം; പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്ന മകൻ അറസ്റ്റിൽ
text_fieldsസൂറത്ത്: കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 12നാണ് സംഭവം.
മകന്റെ ആക്രമണത്തിൽ സുഖ്‍ലാൽ ഓംകാർ ലാമോഡെയാണ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന മകൻ ജീതു ലാമോഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്‍ലാൽ ഓംകാറും ജീതുവും തമ്മിൽ വീട്ടിലെ കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സുഖ്‍ലാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടർന്ന് പ്രതി ഒളിവിൽ പോയി. സുഖ്‍ലാലിന്റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ജീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞദിവസം, ബിഹാറിലെ വൈശാലി ജില്ലയിൽ വാഴ വെട്ടി മാറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സൈനികനെയും പിതാവിനെയും ബന്ധു വെടിവച്ചുകൊന്നിരുന്നു. സൈനികനായ ജിതേന്ദ്ര കുമാറിനെയും പിതാവ് മുനാരിക് റായിയെയുമാണ് ബന്ധു കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജഗദീഷ് റായിയെ പൊലീസ് ഏറ്റമുട്ടലിലൂടെ കീഴടക്കി. ഇയാളുടെ രണ്ടു കാലുകൾക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ വഴിയോട് ചേർന്ന് നട്ടിരുന്ന വാഴ യാത്രക്കാർക്ക് തടസമായതിനെ തുടർന്ന് മുനാരിക് റായ് മുറിച്ചുമാറ്റുകയായിരുന്നു. ഇതേ ചൊല്ലി ജഗദീഷ് റായിയുമായി വാക്കേറ്റമുണ്ടായി. ശനിയാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും പിന്നീട് പ്രതി തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റയുടൻ സംഭവസ്ഥലത്തുവെച്ച് തന്നെ മുനാരിക് റായ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര കുമാറിനെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ ജഗദീഷ് റായിയെ ചികിത്സക്കായി ഹാജിപൂർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാളിൽനിന്ന് തോക്കും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

