'ഭാര്യയെയും മക്കളെയും കൊന്നത് ഉറക്കഗുളിക നൽകിയ ശേഷം കഴുത്തിൽ ഷൂലേസ് മുറുക്കി' -കടവന്ത്രയിലെ കൊലപാതകം നടത്തിയത് ഗൃഹനാഥൻ
text_fieldsനാരായണ, ജോയമോൾ, ലക്ഷ്മികാന്ത്, അശ്വന്ത്
കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും രണ്ട് മക്കളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഭര്‍ത്താവ് നാരായണൻ പൊലീസിൽ മൊഴി നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഈ കടുംകൈ ചെയ്തത്. ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കിയാണ് കൊന്നത്. അതിനുശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നാരായണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ജോയമോളെയും മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയെന്ന് ആദ്യം കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ് നാരായണനെ ചോദ്യംം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
ഉറക്കഗുളിക നൽകിയെങ്കിലും മരിക്കാത്തതിനെ തുടർന്നാണ് കഴുത്തുമുറുക്കി കൊന്നത്. അതിനുശേഷം കഴുത്തിനും കയ്യിലും മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. രാവിലെ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോയമോളുടെ സഹോദരി വീട്ടിൽ അന്വേഷിച്ചെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. കടവന്ത്രയിൽ പൂക്കളുടെ മൊത്തവ്യാപാരം നടത്തുകയാണ് തമിഴ്നാട് സ്വദേശിയായ നാരായണൻ. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

