കര്‍ഷകനെ തൂമ്പകൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഅടിമാലി: കൃഷിയിടത്തില്‍ ജോലിചെയ്യുകയായിരുന്ന കര്‍ഷകനെ കല്ലിനെറിഞ്ഞുവീഴ്ത്തി തൂമ്പ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തോക്കുപാറ വണ്ടാനത്ത് ഉതുപ്പിനെ (78) കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തോക്കുപാറ മണ്ണുങ്കല്‍ എം.എസ്. മണികുട്ടനെയാണ് (49) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ ഉതുപ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉതുപ്പും ഭാര്യ അമ്മിണിയും പുരയിടത്തില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അസഭ്യം പറഞ്ഞെത്തിയ മണിക്കുട്ടന്‍ ഉതുപ്പിനെ കല്ലിനെറിഞ്ഞ് വീഴ്ത്തിയശേഷം തൂമ്പ ബലമായി പിടിച്ചുവാങ്ങി വെട്ടുകയായിരുന്നു.
തലക്കും കാലിനും സാരമായി മുറിവേറ്റു. മേലാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. അമ്മിണിയെയും തൂമ്പകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ബോധരഹിതനായ വീണ ഉതുപ്പ് മരിച്ചെന്ന ധാരണയില്‍ മണിക്കുട്ടന്‍ വെള്ളത്തൂവല്‍ പൊലീസില്‍ വിളിച്ച് വിവരം പറഞ്ഞശേഷം ഒളിവില്‍ പോവുകയായിരുന്നു.
ഇതിനിടെ, ഒച്ചയും ബഹളവും കേട്ട് നാട്ടുകാര്‍ എത്തി ഉതുപ്പിനെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി ഇവര്‍ തമ്മിൽ വഴക്കിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ മണിക്കുട്ടനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.