വിവാഹ വാഗ്ദാനം നൽകി പീഡനം: മുങ്ങിയ ആൾ അറസ്റ്റിൽ
text_fieldsപി.കെ. സലിം
ചെങ്ങന്നൂർ: വിവാഹ വാഗ്ദാനം നൽകി പീഡനത്തിനു ശേഷം മുങ്ങിയയാൾ പിടിയിൽ. തൃശ്ശൂർ ചാവക്കാട് പാവറട്ടി പെരുവല്ലൂർ പുതിയവീട്ടിൽ കൊട്ടിലിങ്ങൽ പി.കെ.സലീ(48)മിനെയാണ് ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂർ സ്വദേശിയായ മധ്യവയസ്കയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2020ൽ സോഷ്യൽ മീഡിയയിൽ നൽകിയ വിവാഹ പരസ്യത്തിൽ നിന്നും ഫോൺ നമ്പർ ശേഖരിച്ച് പരാതിക്കാരിയുമായി പരിചയം സ്ഥാപിച്ച് പ്രണയം നടിച്ച് രണ്ടു മൂന്നു വർഷത്തോളം ഫോണിലൂടെ ബന്ധം നിലനിർത്തി. വിദേശത്തായിരുന്ന പ്രതി വിവാഹ മോചിതനായ തനിക്കൊരു മകളുണ്ടെന്നും ഒരുകൂട്ടാവശ്യമാണെന്നും പറഞ്ഞ് പരാതിക്കാരിയെയും ബന്ധുക്കളെയും വിശ്വാസത്തിലെടുക്കുകയായിരുന്നു.
പിന്നീട് വീഡിയോകോളിലൂടെ കണ്ടപ്പോൾ താനുമായി ചേരില്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരി ബന്ധം അവസാനിപ്പിക്കാൻ പലതവണ നിർബന്ധിച്ചെങ്കിലും സമ്മതിക്കാതെ വിശ്വാസം നിലനിർത്തി. 2024 മാർച്ചിൽ നാട്ടിലെത്തിയെന്നും നേരിട്ട് കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നും തിരികെ പോകുന്നതിന് മുമ്പ് വിവാഹം നടത്തുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചൊരു ദിവസം സന്ധ്യയോടെ നേരിട്ടു കാണാനെന്ന വ്യാജേന വീട്ടിലെത്തി താമസിച്ചു. അടുത്ത ദിവസങ്ങളിൽ ബന്ധുക്കളുമായെത്തി വിവാഹമുറപ്പിക്കാമെന്നറിയിച്ച് പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തിരികെ മടങ്ങിയ ശേഷം പരാതിക്കാരിയിൽ നിന്നൊഴിവായി.
പ്രതിയും അയാളുടെ ഭാര്യയും മക്കളുമായി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടത് ചോദിച്ചതിനെത്തുടർന്ന് പരാതിക്കാരിയുമായുള്ള ഫോൺ ബന്ധം പോലുമവസാനിപ്പിച്ചു. തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ചെങ്ങന്നൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീകളെ ഫോണിൽ ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി വലയിലാക്കിയ ശേഷം ലൈംഗികമായി ഉപയോഗിച്ച് കടന്നുകളയുന്ന സ്വഭാവക്കാരനായ പ്രതി വിവിധ സ്ഥലങ്ങളിൽ സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി സംശയിക്കുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ.സജികുമാർ, എ.എസ്.ഐ മാരായ ഹരികുമാർ, അജിത് കുമാർ, സീനിയർ സി.പി.ഒമാരായ ശ്യാം കുമാർ, അനി, സി.പി.ഒമാരായ രജനി, വിബിൻ കെ.ദാസ്, ബിജോഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

