യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsകൃഷ്ണൻ
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിനടുത്തുള്ള മത്സ്യത്തട്ട് നടത്തുന്ന യുവാവിനെ മുൻ വൈരാഗ്യംമൂലം ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടയിൽ. എറണാകുളം പോണേക്കര കൃഷ്ണനെ (51) എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എറണാകുളം മണപ്പാട്ടി പറമ്പിൽ മത്സ്യക്കച്ചവടം നടത്തുന്ന യുവാവിനെ പ്രതി സ്ഥിരമായി ശല്യപ്പെടുത്തിവരികയായിരുന്നു. യുവാവ് ഇത് ചോദ്യം ചെയ്തതാണ് ആക്രമണ കാരണം.
രാത്രിയിൽ ജോലി കഴിഞ്ഞുപോകുന്ന യുവാവിനെ ഇയാൾ പലപ്രാവശ്യം അപകടപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഞായറാഴ്ച പുലർച്ച ഒരുമണിയോടെ ബന്ധുവിന്റെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന യുവാവിന്റെ പിന്നിൽകൂടി ചുറ്റിക മുണ്ടിനിടയിൽ ഒളിപ്പിച്ച് പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തലക്കുപിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധരഹിതനായ യുവാവിനെ സമീപത്ത് താമസിക്കുന്ന പഠിക്കുന്ന കുട്ടികളാണ് കണ്ടത്. പിന്നീട് ബന്ധുക്കളെത്തി ആശുപത്രിയിൽ എത്തിച്ചു. മാരകമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലാണ്. പ്രതി ഗുരുവായൂരിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി ഗുരുവായൂർ പൊലീസിന്റെ സഹായത്തോടുകൂടി പിടികൂടുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റിക പ്രതിയിൽനിന്ന് കണ്ടെടുത്തു.
അന്വേഷണ സംഘത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, അനീഷ്, ഹരീഷ്, ഇ.എം. ഷാജി, എസ്.സി.പി.ഒമാരായ വിപിൻ, പ്രശാന്ത് ബാബു,വാസൻ, ദയാൽ, സി.പി.ഒമാരായ റിനു, ഹരീഷ് ബാബു ഷിബു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

