യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ
text_fieldsഗോകുൽ കൃഷ്ണ, നിയാസ്, ഇജാസ്
കൈപമംഗലം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ മൂന്ന് പേരെ പൊലീസ് കാസർഗോഡ് കുമ്പളയിൽനിന്ന് പിടികൂടി. കൂരിക്കുഴി ആശേരി കയറ്റം സ്വദേശി പണികവീട്ടിൽ എന്നു വിളിക്കുന്ന ഇജാസ് (ഡുഡു -27), കരുവന്നൂർ നെടുമ്പുരക്കൽ വീട്ടിൽ നിയാസ് (31), പൊറത്തിശ്ശേരി പുരയാറ്റുപറമ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (27) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 17ന് രാത്രി ഒമ്പതോടെയാണ് പെരിഞ്ഞനം സ്വദേശി അനീസിനെ (23) പ്രതികൾ വീട്ടിൽക്കയറി ആക്രമിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്ന് മാരകായുധങ്ങളുമായി എത്തിയ സംഘം അനീസിന്റെ തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുഹൃത്ത് കൃഷ്ണതേജസിനെയും (22) സംഘം മർദിച്ചു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവർ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് കാസർഗോഡേക്ക് കടന്നത്. കുമ്പളയിലെ ഒരു വീടിന്റെ ടെറസിന് മുകളിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്.
അറസ്റ്റിലായ ഇജാസ് മണ്ണുത്തിയിലെ വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ടയാളുമാണ്. ഇത് കൂടാതെ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിയാസ് ഇരിങ്ങാലക്കുട, ചേർപ്പ് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൂടാതെ കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയുമാണ്.
ഗോകുൽ കൃഷ്ണ ഇരിങ്ങാലക്കുട , ചേർപ്പ് പൊലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസിലെ പ്രതിയാണ്. ഈ കേസിൽ കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെ നേരത്തെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജില്ല ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ സി.ആർ. പ്രദീപ്, ജി.എ.എസ്.ഐ ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ സി.കെ. ബിജു, സി.പി.ഒ സുർജിത്ത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

