കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമണം: പ്രധാന പ്രതി പിടിയിൽ
text_fieldsകലേഷ്
പരവൂർ: പരവൂരിൽ കഞ്ചാവ് കച്ചവടം എതിർത്തവരെ നാലംഗസംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി പിടിയിൽ. പുക്കുളം സൂനാമി ഫ്ലാറ്റിലെ കലേഷ് ആണ് പിടിയിലായത്.
ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത്: ഫ്ലാറ്റിലെ താമസക്കാരനായ ഗിരീഷ് തന്റെ വീടിനുമുന്നിൽ കലേഷ് കഞ്ചാവ് വിൽപ്പന നടത്തുന്നത് തടഞ്ഞു. ഇതിൽ പ്രകോപിതനായ കലേഷ് ഗിരീഷിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഇയാളുടെ ബന്ധുവായ സുധീഷ് ഇടപെട്ടു.
ഈ വിരോധത്തിൽ ഒന്നാം പ്രതി കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത്, ഗോപു എന്നിവരുമായി അന്നേദിവസംതന്നെ രാത്രി മാരകായുധങ്ങളുമായി ഫ്ലാറ്റിലെത്തി അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വയറ്റിലും ഇടതുവാരിയെല്ലിനും താഴെയാണ് കുത്തേറ്റത്. മർദനം തുടരുന്നത് തടയാനെത്തിയ ബന്ധു സുധീഷിനെയും അയൽവാസിയായ ഷബീറിനേയും കലേഷ് കുത്തിപ്പരിക്കേൽപ്പിച്ചു. മൂവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഗിരീഷ് അപകടനില തരണം ചെയ്തിട്ടില്ല. കലേഷിനെ മയ്യനാട് താന്നിയിൽ നിന്നാണ് പിടികൂടിയത്. രണ്ടാം പ്രതി രാജൻ എന്ന സേവ്യറിനെ സംഭവദിവസംതന്നെ സൂനാമി ഫ്ലാറ്റിൽ നിന്നും വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു.
കലേഷ് നിരവധി ലഹരിമരുന്നുകേസുകളിലും വധശ്രമ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നും നാലും പ്രതികളായ സജിത്ത്, ഗോപു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

