വളർത്തുനായയെ കുറിച്ച് പരാതി പറയാൻ എത്തിയ അയൽക്കാരെ ജാതീയമായി അധിക്ഷേപിച്ചു, മക്കളെ മർദിച്ചു; സ്ത്രീക്കെതിരെ കേസ്
text_fieldsതാനെ: അയൽവാസികളെ ജാതീയമായി അധിക്ഷേപിക്കുകയും അവരുടെ മൂന്ന് കുട്ടികളെ മർദിക്കുകയും ചെയ്ത സ്ത്രീക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്ത്രീയുടെ വളർത്തു നായയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. വളർത്തുനായ ഇവർ താമസിക്കുന്ന ശഹാപൂർ മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ഒരു കൂട്ടം സ്ത്രീകളുടെ പരാതി.
ഇക്കാര്യം ബോധിപ്പിക്കാനായി അവർ സ്ത്രീയെ കണ്ട് സംസാരിക്കുകയും ചെയ്തു. എന്നാൽ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിന് പകരം, സ്ത്രീ അക്രമാസക്തയായി പെരുമാറുകയും പരാതി പറയാൻ ചെന്നവരെ ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരാതിക്കാർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും അവർ മർദിച്ചു. ഈ കുട്ടികൾ ബഹളമുണ്ടാക്കുന്നത് തന്റെ വളർത്തുനായക്ക് പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു അതിക്രമം.
സ്ത്രീകൾക്കൊപ്പമുണ്ടായിരുന്നു മൂന്നും ഏഴും എട്ടും പ്രായമായ കുട്ടികളെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പരാതി പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ പട്ടിക ജാതി, വർഗ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും സ്ത്രീക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

