വിവാഹസമ്മാനമായി ചന്ദ്രനിലെ ഭൂമി; ഓൺലൈൻ പരസ്യം വിശ്വസിച്ച യുവാവിന് നഷ്ടമായത് 23,000 രൂപ
text_fieldsതനിക്ക് ലഭിച്ച വ്യാജ സാക്ഷ്യപത്രവുമായി തട്ടിപ്പിനിരയായ ശരവണൻ
നാമക്കൽ: ചന്ദ്രനിൽ സ്ഥലം വാങ്ങാമെന്ന വ്യാജ വാഗ്ദാനത്തിൽ അകപ്പെട്ട യുവാവിന് നഷ്ടമായത് 23,000 രൂപ. തന്റെ പ്രതിശ്രുത വധുവിന് സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങാൻ ശ്രമിച്ച നാമക്കൽ നാമകിരിപ്പേട്ട സ്വദേശിയായ എൻജിനീയർ ശരവണനാണ് (32) പണം നഷ്ടപ്പെട്ടത്.
മധുരയിലുള്ള പെൺകുട്ടിയുമായി ശരവണന്റെ വിവാഹം ഉറപ്പിച്ചിരിക്കയാണ്. പ്രതിശ്രുത വധുവിന് വ്യത്യസ്തമായ സമ്മാനം നൽകുന്നതിനായി ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് ചന്ദ്രനിൽ സ്ഥലം വിൽപനക്കെന്ന പരസ്യം ശ്രദ്ധയിൽപെട്ടത്. അത് സത്യമാണെന്ന് വിശ്വസിച്ച ശരവണൻ വെബ്‌സൈറ്റിലെ വിലാസത്തിൽ ബന്ധപ്പെടുകയും പ്രതിശ്രുത വധുവിന്റെ പേരിൽ 23,000 രൂപ നൽകി ഒരേക്കർ സ്ഥലം ‘രജിസ്റ്റർ’ ചെയ്യുകയും ചെയ്തു.
ചന്ദ്രയാൻ പേടകം ഇറങ്ങിയ പ്രദേശമായ ‘സ്റ്റേഡിയ ശിവശക്തി’യിൽ ഒരേക്കർ സ്ഥലം അനുവദിച്ചതായി വ്യക്തമാക്കുന്ന രേഖകൾ തട്ടിപ്പുസംഘം ശരവണന് അയച്ചു കൊടുത്തു. ഒപ്പം ചന്ദ്രനിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തു. പിന്നീടാണ് കബളിപ്പിക്കൽ മനസ്സിലായത്.
സംഭവം ആസൂത്രിതമായ ഓൺലൈൻ തട്ടിപ്പാണെന്ന് തമിഴ്നാട് റവന്യൂ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിൽ ആരും വീണുപോകരുതെന്നും അധികൃതർ പറഞ്ഞു. ‘ചന്ദ്രനിൽ സ്ഥലം വാങ്ങിത്തരാം’ എന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളും പരസ്യങ്ങളും ഉണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിയമം അനുസരിച്ച് വ്യക്തിക്കോ സ്വകാര്യ കമ്പനിക്കോ ചന്ദ്രനിൽ ഭൂമി വാങ്ങാനോ വിൽക്കാനോ അവകാശം ഉന്നയിക്കാൻ അനുവാദമില്ല. ഇന്ത്യ, അമേരിക്ക, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ 1967-ൽ ഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ബഹിരാകാശ ഉടമ്പടി പ്രകാരം ബഹിരാകാശ വസ്തുക്കൾ ഒരു രാജ്യത്തിന്റെ മാത്രം ഉപയോഗത്തിനോ വ്യക്തിഗത ഉടമസ്ഥതക്കോ വിധേയമല്ലെന്നും എല്ലാ മനുഷ്യരാശിയുടെയും പൊതുസ്വത്താണെന്നും വ്യക്തമാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

