കുണ്ടറ കസ്റ്റഡി മർദനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsകൊല്ലം: കുണ്ടറ പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് മരിച്ചത് പൊലീസ് കസ്റ്റഡി മർദനം മൂലമാണെന്ന പരാതിയിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷണസംഘം പരിശോധിക്കും. അന്വേഷണ ഭാഗമായി ആരോപണ വിധേയരായ പൊലീസുകാരെ മാറ്റിനിർത്തേണ്ടതുണ്ടോ എന്നത് ആലോചനയിലാണെന്ന് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ പറഞ്ഞു.
ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്റെ മരണകാരണം അണുബാധയാണെന്നാണ് പ്രാഥമിക വിവരം. വിശദ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ. അതേസമയം, കസ്റ്റഡി മർദനം എന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. സിയാദിനെ കസ്റ്റഡിയിലെടുക്കാൻ കാരണമായ 13കാരന്റെ തിരോധാന കേസിൽ പൊലീസിൽ പരാതി നൽകിയ 15കാരി കസ്റ്റഡി മർദന ആരോപണം ശരിവെച്ച് രംഗത്തെത്തിയിട്ടുണ്ട്.
കസ്റ്റഡി മർദനം ആരോപണം തള്ളുന്ന തരത്തിലാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സിയാദിന് മർദനമേറ്റില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. സിയാദിന് മറ്റൊരാളിൽ നിന്നും മർദനമേറ്റിരുന്നതായി സംശയിക്കുന്നു എന്ന പിതൃസഹോദരന്റെ മൊഴിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

