വയോധികയെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsഒറ്റപ്പാലം: മൂന്ന് മാസം മുമ്പ് വയോധികയെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒറ്റപ്പാലം ആർ.എസ്. റോഡ് തെക്കേത്തൊടിയിൽ (ഖദീജ മൻസിൽ) ഖദീജ (63) കൊല്ലപ്പെട്ട കേസിെൻറ കുറ്റപത്രമാണ് ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. വധത്തിന് പിന്നിൽ പ്രവർത്തിച്ച ഖദീജയുടെ സഹോദരി പുത്രി തെക്കേത്തൊടിയിൽ ഷീജ (44), ഷീജയുടെ മകൻ യാസിർ (21) എന്നിവർക്കെതിരെയാണ് കുറ്റപത്രം. കേസുമായി ബന്ധപ്പെട്ട് 69 സാക്ഷികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. 164ാം വകുപ്പ് പ്രകാരം രണ്ട് പേരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടാണ് രേഖപ്പെടുത്തിയത്.
ഡിവൈ.എസ്.പിമാരായ വി. സുരേഷ്, സുകുമാരൻ എന്നിവരുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് ഖദീജയെ മരിച്ച നിലയിൽ വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടെത്തിയത്.
ഖദീജയുടെ ആഭരണങ്ങൾ മോഷ്ടിച്ചെടുത്ത് പ്രതികൾ ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചത് പിടിക്കപ്പെടുകയും ഖദീജയുടെ രേഖാമൂലമുള്ള അപേക്ഷയെ തുടർന്ന് കേസെടുക്കാതെ പൊലീസ് ഇരുവരെയും വിട്ടയക്കുകയുമായിരുന്നു. വീട്ടിലെത്തിയ ശേഷം സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹത്തിെൻറ കൈകളിൽ പ്രതികൾ മുറിപ്പെടുത്തിയിരുന്നു. തുടർന്ന് ആഭരണങ്ങൾ വീണ്ടും വിൽക്കാൻ നടത്തിയ ശ്രമമാണ് ഇവരെ അഴിക്കുള്ളിലാക്കിയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞെന്ന് ഒറ്റപ്പാലം സി.ഐ വി. ബാബുരാജ് പറഞ്ഞു.