കേതൻ അഗർവാൾ വധക്കേസ്: കൊലപാതകത്തിൽ പങ്കുള്ള മുഖ്യപ്രതിയുടെ അടുത്ത സുഹൃത്ത് കൂടി അറസ്റ്റിൽ
text_fieldsമുംബൈ: പുനെയിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി കേതൻ അഗർവാളിനെ ലോണാവ്ല ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ കൂട്ടാളിയായ യുവാവിനെ പുനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ബീഡ് സ്വദേശിയായ റിതേഷ് ഹിംഗെ (22) ആണ് അറസ്റ്റിലായത്. മുഖ്യപ്രതി ചേതൻ ചൗധരിയുടെ സഹപാഠിയും സുഹൃത്തുമാണ് റിതേഷ്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് പുനെ റൂറൽ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് സിംഗ് ഗിൽ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 12 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈ 18നാണ് കേതൻ അഗർവാൾ (26) കൊല്ലപ്പെടുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'സക്സസ് ഗ്രൂപ്പിന്റെ' ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറുമായിരുന്നു കേതൻ. കേതന്റെ ഫിയാൻസിയായ സീയ ഗോയലും (20) അവളുടെ കാമുകൻ ചേതൻ ചൗധരിയും (22) ചേർന്ന് അദ്ദേഹത്തെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സംഭവം നടന്ന് രണ്ടുമാസത്തിലേറെ പിന്നിടുമ്പോഴാണ് കേസിൽ പുതിയ അറസ്റ്റ് ഉണ്ടാകുന്നത്. ആദ്യം ഇതൊരു അപകടമരണമായി (എ.ഡി.ആർ) കണക്കാക്കി സ്വാഭാവിക മരണ റിപ്പോർട്ടാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും. സീയയുടെയും ചേതന്റെയും കുടുംബങ്ങൾ മാർക്കറ്റ് യാർഡ് മേഖലയിൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരും പരസ്പരം അടുത്തറിയാവുന്നവരുമാണ്. കേസുമായി ബന്ധപ്പെട്ട് സീയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം ഭക്ഷ്യസുരക്ഷാ വിഭാഗം (എഫ്.ഡി.എ) അടപ്പിച്ചുപൂട്ടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

