മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത തടവും പിഴയും; മറ്റൊരു മകളെ പീഡിപ്പിച്ച കേസിലെ വിധി 25ന്
text_fieldsമഞ്ചേരി: എടക്കര പോത്തുകല്ലിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ആജീവനാന്ത തടവും 2.10 ലക്ഷം രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി പി.ടി. പ്രകാശനാണ് 55കാരനെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി നാല് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ കുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
2014ലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസ്സുള്ള പെണ്മക്കളെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാമത്തെ മകളെ പീഡിപ്പിച്ച കേസിലെ വിധി 25ന് പറയും. കുട്ടികൾ മാതാവിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോത്തുകല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പോത്തുകല്ല് എസ്.ഐ ആയിരുന്ന കെ. ദിജേഷ്, സി.ഐമാരായ ടി. സജീവൻ, കെ.സി. സേതു എന്നിവരാണ് കേസന്വേഷിച്ചത്.