‘കരണത്തടിച്ചു, പല തവണ ചവിട്ടി’; റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം, 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
text_fieldsകാസർകോട്: കാസർകോടിലെ സ്കൂളിൽ സീനിയർ വിദ്യാർഥികളിൽനിന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം. ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ 14 പേർ ചേർന്നാണ് അഞ്ച് പ്ലസ് വൺ വിദ്യാർഥികളെ അതിക്രൂരമായി മർദനത്തിന് ഇരയാക്കിയത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് 14 വിദ്യാർഥികൾക്കെതിരെ കേസെടുത്തു.
സ്കൂളിൽ ഷൂ ധരിച്ചെത്തിയെന്നും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ചാണ് റാഗിങ് ചെയതതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഉച്ചയ്ക്കുള്ള ഇന്റർവെൽ സമയത്തിനുശേഷം സ്കൂളിലേക്ക് കയറുമ്പോൾ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ തടഞ്ഞുനിർത്തുകയായിരുന്നു. ഷൂ ധരിച്ചതും ബട്ടൺ തുറന്നിട്ടതും ചോദ്യമുന്നയിച്ചശേഷം കവിളത്തടിക്കുകയും മർദിക്കുകയായിരുന്നുവെന്ന് ഇരയായ വിദ്യാർഥി വെളിപ്പെടുത്തി. കൈകൾ പിന്നിലേക്ക് മടക്കി ഒടിക്കാൻ ശ്രമിച്ചെന്നും ഷൂ ധരിച്ച കാലുകൊണ്ട് നിരവധി ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുക്കപ്പെട്ട 14 വിദ്യാർഥികളിൽ നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

