ചിക്കൻ ഫ്രൈക്ക് രുചിയില്ലെന്നാരോപിച്ച് വഴക്ക്; ഭാര്യയെ ഭർത്താവ് അടിച്ച് കൊലപ്പെടുത്തി
text_fieldsബംഗളൂരു: ചിക്കൻ ഫ്രൈക്ക് രുചി പോരെന്ന് ആരോപിച്ചുള്ള തർക്കത്തിനൊടുവിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ മരത്തടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. സംഭവത്തിൽ ബംഗളൂരു ചിക്കബാനവാരയിലെ താരബനഹള്ളിയിൽ താമസിക്കുന്ന കച്ചവടക്കാരനായ മുബാറാക്ക് പാഷയെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
മുബാറക്ക് പാഷയുടെ അടിയേറ്റ് ഭാര്യ ഷിരിൻ ബാനു (28) ആണ് കൊല്ലപ്പെട്ടത്. മകളെ കാണാനില്ലെന്ന മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മുബാറക്ക് പാഷ കീഴടങ്ങുകയായിരുന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം ചിക്കബാനവാര തടാകത്തിൽ തള്ളിയെന്നും ഇയാൾ മൊഴി നൽകി. പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും ഇവർക്കുണ്ട്.
ദാവൻഗരെ സ്വദേശികളായ മുബാറക്കും ഷിരൻ ബാനുവും അഞ്ചുവർഷം മുമ്പാണ് വിവാഹിതരായത്. ആഴ്ചകൾക്ക് മുമ്പ് ഷിരൻ ബാനുവിെൻറ സഹോദരി വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയിരുന്നു. എന്നാൽ, സഹോദരിയുടെ മുന്നിൽ വെച്ച് ചിക്കൻ ഫ്രൈ മോശമാണെന്നും ഉണ്ടാക്കാൻ അറിയില്ലെന്നും ഷിരിനെ മുബാറക്ക് കളിയാക്കി.
സഹോദരി പോയശേഷം ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടയിൽ നിയന്ത്രണംവിട്ട മുബാറക്ക് മരത്തടി എടുത്ത് ഷിരിനെ അടിച്ചു. തലക്കടിയേറ്റ ഷിരിൻ മരിച്ചു എന്നറിഞ്ഞതോടെയാണ് തെളിവ് നശിപ്പിക്കാൻ മൃതദേഹം മുബാറക്ക് തടാകത്തിൽ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.