കന്നിയമ്മാൾ വധം: ഭർത്താവ് കുറ്റക്കാരൻ, ശിക്ഷ നാളെ
text_fieldsതിരുവനന്തപുരം: ശ്രീവരാഹം മുക്കോലക്കൽ എസ്.കെ നിവാസിൽ വാടകക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയായ മാരിയപ്പനെയാണ് (42) കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു കണ്ടെത്തിയത്. 24 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ശിക്ഷ ഈമാസം 25ന് പ്രഖ്യാപിക്കും. സംശയത്തെ തുടർന്നാണ് ഭർത്താവ് മാരിയപ്പൻ കന്നിയമ്മാളിനെ വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
2018 സെപ്റ്റംബര്‍ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയറ്ററിൽ സിനിമ കാണാന്‍ പോയിരുന്നു.
സിനിമ തിയറ്ററില്‍വെച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന് വഴക്കുണ്ടാക്കി. അതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെല്‍വേലിക്ക് പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോർട്ട് പൊലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിർണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്കി.
നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠന് സംഭവദിവസം രാത്രി 11.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ: വിനു മുരളി, അഡ്വ: മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 27 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫോർട്ട് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

