കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: ആറ് കേസുകളിൽ വീണ്ടും അറസ്‌റ്റ്
text_fieldsവടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ആറ് പരാതികളിൽ വീണ്ടും അറസ്‌റ്റ്. തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ പഴങ്കാവിലെ ടി.വി. സുധീർ കുമാർ, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീന, മുഖ്യപ്രതി പേരാമ്പ്ര ചേന്നോളി സ്വദേശി എട്ടുതെങ്ങുള്ളതിൽ റിനീഷ് എന്നിവരെയാണ് തിങ്കളാഴ്ച വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മറ്റ് കേസുകളിൽ കൂടി പ്രതിചേർത്ത് റിമാൻഡ് ചെയ്തത്.
മണിയൂർ ഏരത്ത് അർച്ചനയിൽ സി.കെ. ശങ്കരൻ, മടപ്പള്ളി കോളേജിന് സമീപം മീത്തലെ വട്ടക്കണ്ടി ആരഭി ഹൗസിൽ എം.വി. സുരേന്ദ്രൻ, മണിയൂർ എളമ്പിലാട് മെഹ്ഫിലിൽ മൂസ, മണിയൂർ എളമ്പിലാട് കൊല്ലംകണ്ടി കെ.എം. ഭാസ്കരൻ, നാദാപുരം തൂണേരി സ്വദേശിനി തേർമഠത്തിൽ സക്കറിയ മൊയ്തു, മണിയൂർ എളമ്പിലാട് മണലൂർ വീട്ടിൽ എം. രാജൻ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
5.80 കോടി രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്. പല പരാതികളിലും നിലവിലത്തെ ഡയറക്ടർമാർ ഉൾപ്പടെയുള്ളവർ പ്രതികളാണ്. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. രാജേഷ് കുമാർ കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

