പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും നടത്തി വധശ്രമക്കേസ് പ്രതി
text_fieldsവണ്ടൂർ: ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയ വധശ്രമക്കേസിലെ പ്രതി പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും നടത്തി. പുലർച്ചെ സ്റ്റേഷനിലെത്തി പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും.
വണ്ടൂർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് നിരവധി കേസുകളിൽ പ്രതിയായ പൂങ്ങോട് വെള്ളയൂർ സ്വദേശി മഠത്തിൽ വിഷ്ണുപ്രസാദ് (35) അതിക്രമം നടത്തിയത്. ഇയാളുടെ പേരിൽ വണ്ടൂർ, കാളികാവ്, പൂക്കോട്ടുംപാടം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമമടക്കം 11 കേസുകൾ നിലവിലുണ്ട്. ഇതിൽ വണ്ടൂർ സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ജില്ല സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം സ്റ്റേഷനിലെത്തി ഒപ്പിടേണ്ടത്.
കഴിഞ്ഞ വർഷം നവംബർ ഏഴിന് പൂങ്ങോട് മരുതുങ്ങലിൽ യുവാവിനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചതാണ് കേസ്. എന്നാൽ, കഴിഞ്ഞദിവസം പ്രതി സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചിട്ട് ഒപ്പിടാൻ വരില്ലെന്ന കാര്യം അറിയിക്കുകയായിരുന്നു. നിർബന്ധമായും ഒപ്പിടാൻ എത്തണമെന്ന് അറിയിച്ചതോടെ പ്രതി ഫോണിൽ തെറി വിളിച്ചു. തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ നാലോടെ മദ്യലഹരിയിൽ കാറിൽ സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വൈകുന്നേരം വാണിയമ്പലത്ത് വെച്ച് ഇയാളെ പിടികൂടി. നിലവിൽ ഇയാൾ കാളികാവ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ സംഗീത് പുനത്തിൽ, എസ്.ഐമാരായ ടി.എസ്. വിഷ്ണു, ഒ.വാസുദേവൻ, പി.കെ. പ്രദീപ്കുമാർ, സി.പി.ഒ സി.എം. മഹേഷ്, പി.വി. നിധേഷ്, എം. വിനോദ് കുമാർ, ടി. സജീഷ്, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

