ജനലിൽ രക്തക്കറ, സമീപം വെടിയുണ്ട; മൈസൂരു സ്വദേശി സംരംഭകനും ഭാര്യയും മകനും യു.എസിൽ കൊല്ലപ്പെട്ട നിലയിൽ
text_fieldsമൈസൂരു/വാഷിങ്ടൺ: മൈസൂരു ആസ്ഥാനമായ ബിസിനസ് സംരംഭകനെയും ഭാര്യയെയും മകനെയും യു.എസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ കെ.ആർ പേട്ട കിക്കേരി സ്വദേശി കിക്കേരി നാരായണയുടെ മകൻ ഹർഷവർദ്ധനൻ(45), ഭാര്യ ശ്വേത (41), 14 വയസ്സുള്ള മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന ശേഷം ഹർഷവർദ്ധന ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. വാഷിങ്ടണിനടുത്തുള്ള ന്യൂകാസിലിലെ വീട്ടിലാണ് കൃത്യം നടന്നത്. സംഭവസമയത്ത് ദമ്പതികളുടെ ഇളയ മകൻ വീട്ടിലില്ലാത്തതിനാൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
വീട്ടിന്റെ ജനാലയിൽ രക്തക്കറയും മൃതദേഹങ്ങൾക്ക് സമീപം വെടിയുണ്ടയും കണ്ടെത്തിയതായി കിംഗ് കൗണ്ടി പൊലീസ് വക്താവിനെ ഉദ്ധരിച്ച് ‘ദി സിയാറ്റിൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. മരണവിവരമറിഞ്ഞ് മൈസൂരുവിൽ താമസിക്കുന്ന ഹർഷവർദ്ധനന്റെ അമ്മ ഗിരിജ യു.എസിലേക്ക് തിരിച്ചു.
നേരത്തെ മൈസൂരു ആസ്ഥാനമായി ‘ഹോളോവേൾഡ്’ എന്ന റോബോട്ടിക് കമ്പനി ഹർഷവർദ്ധനൻ സ്ഥാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കമ്പനി അടച്ചുപൂട്ടിയപ്പോൾ ദമ്പതികൾ യു.എസിലേക്ക് മടങ്ങി. 2022ന് ശേഷം ഹർഷവർദ്ധന മൈസൂരുവിലേക്ക് തിരികെ വന്നിട്ടില്ല. യു.എസിലുണ്ടായിരുന്ന മൂത്ത സഹോദരൻ ചേതൻ അടുത്തിടെ മൈസൂരുവിലേക്ക് താമസം മാറ്റിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.