വ്യാജരേഖ ചമച്ച് 100 ദശലക്ഷം ഡോളർ തട്ടിപ്പ്: ഇന്ത്യൻ വംശജനായ വ്യവസായി മഹേന്ദർ മഖിജാനി അമേരിക്കയിൽ അറസ്റ്റിൽ; ഒപ്പം 10,000 കോടി പിഴയും
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഏകദേശം 100 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 800 കോടിയിലധികം ഇന്ത്യൻ രൂപ) വൻകിട ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രമുഖ ഇന്ത്യൻ വംശജനായ വ്യവസായിയെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ കന്യകാംബര തുരുത്തായ ന്യൂപോർട്ട് ബീച്ചിലെ അതീവ ആഡംബര ഗ്രാമമായ 'കൊറോണ ഡെൽ മാർ' ലെ വില്ലയിൽ നിന്നാണ് 44 കാരനായ മഹേന്ദർ മഖിജാനിയെ ബുധനാഴ്ച രാവിലെ യു.എസ് ഫെഡറൽ ഏജന്റുകൾ നാടകീയമായി അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു.എസ് അറ്റോർണി ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ന്യൂയോർക്ക് പോസ്റ്റ്' ആണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ന്യൂപോർട്ട് ബീച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാന്റർ ഗ്രൂപ്പ് V എൽ.എൽ.സി എന്ന ധനകാര്യ സ്ഥാപനത്തിന്റെ പൂർണ്ണ നിയന്ത്രണം മഹേന്ദർ മഖിജാനിക്കായിരുന്നു. ഈ കമ്പനിക്ക് ഒരു പ്രമുഖ ബാങ്കുമായി വായ്പാ കരാറുണ്ടായിരുന്നു. കരാർ പ്രകാരം മറ്റ് ബാധ്യതകളോ കടങ്ങളോ ഇല്ലാത്ത, തങ്ങൾക്ക് ഒന്നാം അവകാശമുള്ള റിയൽ എസ്റ്റേറ്റ് ലോണുകൾ മാത്രമേ ഈ ബാങ്കിൽ ഈടായി സമർപ്പിക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു.
എന്നാൽ 2024 സെപ്റ്റംബർ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ മഖിജാനി ബാങ്കിനെ വൻതോതിൽ പറ്റിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. യഥാർത്ഥത്തിൽ മറ്റ് പല കടക്കാർക്കും മുൻഗണനയുള്ള ഭൂമി ഇടപാടുകളുടെ രേഖകൾ, തങ്ങൾക്ക് മാത്രമാണ് ഇതിൽ ഒന്നാം അവകാശമെന്ന് കാണിക്കാൻ ഇയാൾ വ്യാജമായി നിർമിച്ചു.
അഡോബി സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികളും ആധാരങ്ങളും ഡിജിറ്റലായി തിരുത്തുകയും, കമ്പ്യൂട്ടർ ഫയലുകളുടെ മെറ്റാഡാറ്റയിൽ കൃത്രിമം കാണിക്കുകയും ചെയ്താണ് ഇയാൾ ബാങ്കിന് വ്യാജ രേഖകൾ നൽകിയത്.തുടർന്ന് ബാങ്ക് അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ കൃത്രിമ സ്പ്രെഡ്ഷീറ്റുകളും വ്യാജ ഫോൺ കോളുകളും വഴി ഇയാൾ തട്ടിപ്പ് മൂടിവെക്കാൻ ശ്രമിച്ചതായും ഫെഡറൽ പ്രൊസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.
ബാങ്ക് തട്ടിപ്പ് കേസിന് പുറമെ, മഖിജാനിയുടെ മറ്റ് ബിസിനസ്സ് ഇടപാടുകളും ഇപ്പോൾ കടുത്ത നിരീക്ഷണത്തിലാണ്. മറ്റൊരു സിവിൽ തർക്കവുമായി ബന്ധപ്പെട്ട് ലഗുണ ബീച്ചിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് ഹൊനാർക്കറുമായി ഇയാൾക്ക് കടുത്ത ബിസിനസ്സ് ശത്രുതയുണ്ടായിരുന്നു. ഈ കേസിൽ കഴിഞ്ഞ മാസമാണ് ഒരു ആർബിട്രേറ്റർ മഖിജാനിക്കെതിരെ 1.3 ബില്യൺ യു.എസ് ഡോളറിലധികം (ഏകദേശം 10,000 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ബിസിനസ്സ് തർക്കത്തിനിടെ ഹൊനാർക്കറുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലുകൾ, അവധിക്കാല വാടക വീടുകൾ, ഒരു റസ്റ്റോറന്റ് എന്നിവയുടെ നിയന്ത്രണം ബലമായി പിടിച്ചെടുക്കാൻ മഖിജാനി തോക്കുധാരികളായ ഗുണ്ടകളെ അയച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഭീഷണിപ്പെടുത്തൽ, ഗുണ്ടാപ്പിരിവ് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഈ കേസിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ അതീവ സുരക്ഷാ തടവിലാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

