വിദേശത്തുനിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന്
text_fieldsമഞ്ചേരി: വിദേശത്തുനിന്ന് എത്തിയ യുവാവിനെ യാത്രാമധ്യേ പിന്തുടർന്ന് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയി. കാളികാവ് ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെയാണ് (27) തട്ടിക്കൊണ്ടുപോയത്. മഞ്ചേരി- കോഴിക്കോട് റോഡിൽ പട്ടർകുളത്ത് ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാെണന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- രണ്ട് ദിവസം മുമ്പ് കരിപ്പൂരിൽ വിമാനമിറങ്ങിയ റാഷിദ് കോഴിക്കോട്ട് താമസിച്ചു വരുകയായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് പോകാൻ വാഹനവുമായി മഞ്ചേരിയിൽ എത്താൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഭാര്യപിതാവും സുഹൃത്തുക്കളും കാളികാവിൽനിന്ന് മഞ്ചേരിയിെലത്തി കാത്തുനിന്നു. ഇതിനിടെ മഞ്ചേരിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ പട്ടർകുളത്ത് വാഹനം അപകടത്തിൽപെട്ട വിവരം റാഷിദ് വിളിച്ചറിയിച്ചു. ബന്ധുക്കളെത്തി റാഷിദ് സഞ്ചരിച്ച കാറിലെ സാധനങ്ങൾ സുരക്ഷിതമായി മാറ്റി.
ബന്ധുക്കളും തട്ടിക്കൊണ്ടുപോയവരും വാഹനങ്ങള്‍ തമ്മില്‍ തട്ടിയത് സംബന്ധിച്ച് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് റാഷിദിനെ സംഘം കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് സാധനങ്ങൾ ബന്ധുക്കളുടെ വാഹനത്തിലേക്ക് കയറ്റിയതിലും അപകടസ്ഥലത്തേക്ക് ബന്ധുക്കളെത്താൻ കാത്തിരുന്നതിലും ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. വള്ളുവമ്പ്രം സ്വദേശിയുടെ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കാറിലാണ് കോഴിക്കോട്ടുനിന്ന് ഇയാൾ കോഴിക്കോട് ടാക്സി സ്റ്റാൻഡിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യപിതാവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. കോഴിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ പരാതിയിൽ കേസെടുത്തു. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്, സി.ഐ സി. അലവി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.