
24കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ഏഴാംമാസം യുട്യൂബ് വിഡിയോ നോക്കി ഗർഭഛിദ്രം -യുവാവ് അറസ്റ്റിൽ
text_fieldsനാഗ്പൂർ: നാഗ്പൂരിൽ 24കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും ഏഴാംമാസം ഗർഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. യുവാവിന്‍റെ ഭീഷണിയെ തുടർന്ന് വീട്ടിൽ ഒറ്റക്കായിരുന്ന സമയം യുട്യൂബ് വിഡിയോകൾ നോക്കി ഗർഭഛിദ്രം നടത്തുകയും പൊക്കിൾ കൊടി മുറിച്ചെടുക്കുകയും ചെയ്യുകയായിരുന്നു യുവതി. വടക്കൻ നാഗ്പൂരിലാണ് സംഭവം.
2016മുതൽ യുവതിയെ കാമുകനായ സൊഹൈൽ വഹാബ് ഖാൻ എന്ന യുവാവ് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു. യുവതി ഗർഭിണിയായതോടെ താൻ വിവാഹിതനായതിനാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. തുടർന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗർഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു.
ഇതോടെ വീട്ടുകാർ മുംബൈയിലേക്ക് പോയിരുന്ന സമയം നോക്കി യുവതി ഗർഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും മറ്റും ഉപയോഗിച്ച് ഭ്രൂണത്തിൽനിന്ന് പൊക്കിൾകൊടി വേർെപ്പടുത്തുകയും ചെയ്തു. തുടർന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാൻ നശിപ്പിക്കുകയായിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് യുവതിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. ഇതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു.
വ്യാഴാഴ്ച പൊലീസിനെ ഖാനിനെ കസ്റ്റഡിയിലെടുത്തു. താജ് നഗറിലെ ശ്മശാനത്തിൽനിന്ന് ഭ്രൂണം കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും ശ്രമിച്ചെങ്കിലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
ആറുവർഷമായി പ്രണയത്തിലായിരുന്നു യുവതിയും ഖാനും. ഡ്രൈവറായ ഖാനിന്‍റെ രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ട്. ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം തേടിയതിന് ശേഷം രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷമാണ് യുവതിയുമായി ഇയാൾ സൗഹൃദം നടിച്ച് പ്രണയത്തിലാകുന്നത്. കൂടാതെ വിവാഹ വാഗ്ദാനവും നൽകിയിരുന്നു.
ഖാൻ തനിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിയതിന് ശേഷമാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഭ്രൂണം കണ്ടെത്താനുള്ള ശ്രമമാണെന്നും ഇതിന്‍റെ ഡി.എൻ.എയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പൊലീസ് പറഞ്ഞു.