പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവം ഐ.ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: ചെയ്യാത്ത കുറ്റം ആരോപിച്ച് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഒാഫീസർക്കെതിരായ പരാതി ദക്ഷിണമേഖല ഐ.ജി അന്വേഷിക്കും. ഐ.ജി ഹർഷിത അത്തല്ലൂരിയാണ് അന്വേഷിക്കുക. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയും പിതാവും ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ.ജിയെ ചുമതലപ്പെടുത്താൻ ഡി.ജി.പി തീരുമാനിച്ചത്.
ചെയ്യാത്ത കുറ്റം ആരോപിച്ച് പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഒാഫീസർ രജിതയെ റൂറൽ എസ്.പി ഒാഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റൂറൽ എസ്.പിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതേതുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിന്‍റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്. പൊലീസ് വാഹനത്തിൽ നിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു.
ഐ.എസ്.ആർ.ഒയിലേക്ക് യന്ത്രസാമഗ്രികൾ വഹിച്ചു കൊണ്ട് പോകുന്ന വാഹനം കാണാൻ എത്തിയതാണ് ഇരുവരും. വാഹനമെത്താൻ വൈകിയതോടെ സമീപത്തെ കടയിൽ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോൾ പിങ്ക് പൊലീസ് വാഹനത്തിനരികിൽ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടു.
ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന് എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി. ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിെൻറ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ് ചെയ്ത ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.