മകന് തക്ക ശിക്ഷ കിട്ടണമെന്ന് ഫയാസിന്റെ ഉമ്മ; മകളുടെ ജീവൻ തരുമോയെന്ന് നേഹയുടെ അമ്മ
text_fieldsമംഗളൂരു: ഹുബ്ബള്ളി ബി.വി.ബി കോളജ് എം.സി.എ വിദ്യാർഥിനി നേഹ ഹിരേമതിനെ(23) കൊലപ്പെടുത്തിയ കേസിലെ പ്രതി ഫയാസ് കൊണ്ടികൊപ്പക്ക് തക്ക ശിക്ഷ ലഭിക്കണമെന്ന് മാതാവ് മുംതാസ്.
മകന്റെ കൈയാൽ ജീവൻ പൊലിഞ്ഞ ആ മകളുടെ രക്ഷിതാക്കളോട് നെഞ്ചിൽ തൊട്ട് അനുശോചനം അറിയിക്കുന്നുവെന്ന് അവർ പറഞ്ഞു. നല്ല കുട്ടിയായിരുന്നു നേഹ. ആ മോളാണ് ഇങ്ങോട്ട് ഇഷ്ടപ്പെട്ടത്. മകൻ കാര്യങ്ങൾ തന്നോട് പറഞ്ഞു. ആ ബന്ധം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞ് തുടരരുതെന്ന് അവനെ വിലക്കി. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഉദ്യോഗസ്ഥൻ ആവണമെന്നായിരുന്നു അവന്റെ ആഗ്രഹം -മുംതാസ് പറഞ്ഞു.
"എന്റെ മകളെ തിരിച്ചു തരാനാവുമോ എന്ന് അവരോട് ചോദിക്കുക, ഞാൻ അവൾക്കായി കാത്തിരിക്കുന്നു"-നേഹയുടെ മാതാവ് ഗീത ശനിയാഴ്ച പ്രതികരിച്ചു. അവന് തൂക്കുകയർ തന്നെ കിട്ടണം. മകൾക്ക് ആരോടും പ്രണയം ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ അത് മറച്ചുവെക്കില്ലായിരുന്നു. താൻ ഏത് മതക്കാരി എന്ന ബോധമില്ലാത്തവളല്ലല്ലോ നേഹ."-ഗീത പറഞ്ഞു.
ഹുബ്ബള്ളി-ധാർവാഡ് നഗരസഭയിലെ കോൺഗ്രസ് കൗസിലർ നിരഞ്ജൻ ഹിരേമതിന്റെ മകളായ നേഹയെ അതേ കോളജിൽ ബി.സി.എ വിദ്യാർഥിയും ബെളഗാവി ജില്ലയിലെ സാവദത്തി സ്വദേശിയുമായ ഫയാസ് വ്യാഴാഴ്ചയാണ് അക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.