ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച് റോഡിൽ ഉപേക്ഷിച്ചതായി പരാതി. പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാൻകുത്തിമേട് തുളസികരയിൽ വീട്ടിൽ മഹേഷ്, അശ്വിൻ, കൊച്ചറ സ്വദേശി നിതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. മൂന്നുപേർ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മണികണ്ഠൻ പൊലീസിനോട് പറഞ്ഞത്. ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇടത് കൈക്കാണ് വെട്ടേറ്റത്. ഉടുമ്പൻചോലക്ക് സമീപമുള്ള ഒട്ടോത്തിയിൽനിന്ന് മണികണ്ഠനെ മാൻകുത്തിമേട്ടിലേക്ക് മൂവരും ചേർന്ന് വിളിച്ചുവരുത്തുകയും തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയും, മണികണ്ഠൻ സഞ്ചരിച്ച ജീപ്പിന്റെ പിറകിൽ ഇയാളെ ഇടുകയുമായിരുന്നു. തുടർന്ന് ഇതേ ജീപ്പിൽ തന്നെ തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തിൽ വാഹനം ന്യൂട്ടർ ആക്കിയശേഷം വാഹനം തള്ളിവിട്ടു. കൊക്കയിലേക്ക് പോകാതെ വാഹനം മരത്തിലേക്ക് ഇടിച്ചുനിൽക്കുകയായിരുന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പൊലീസിനെ വിളിച്ചറിയിച്ചത്. ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങൾ മനസ്സിലാവുന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച മണികണ്ഠനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു. കുടുംബപരമായ തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

