മൈസൂരു-ബംഗളൂരു ദേശീയപാതയിൽ എസ്.ഐയെയും കുടുംബത്തെയും കൊള്ളയടിച്ചു; കത്തിമുനയിൽ നിർത്തി കവർന്നത് രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിൽ കത്തിമുനയിൽ നിർത്തി തമിഴ്‌നാട് സ്വദേശിയായ പൊലീസ് സബ് ഇൻസ്‌പെക്ടറെയും കുടുംബത്തെയും കൊള്ളയടിച്ചു. സംഭവത്തിൽ മൂന്നംഗ സംഘത്തെ ചന്നപട്ടണ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ സ്വദേശികളായ സയ്യിദ് തൻവീർ എന്ന തന്നു (30), ബംഗളൂരു സൗത്തിൽ നിന്നുള്ള ഫൈറോസ് പാഷ (28), രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയിൽ നിന്നുള്ള തൻവീർ പാഷ (32) എന്നിവരാണ് അറസ്റ്റിലായത്. തൻവീർ പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പുലർച്ചെ രണ്ട് മണിയോടെ ചന്നപട്ടണ ബൈപാസിന് സമീപമാണ് സംഭവം. 16 ഗ്രാം സ്വർണ്ണമാല, 10,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് എസ്ഐയുടെ കുടുംബത്തിൽ നിന്ന് സംഘം കൊള്ളയടിച്ചത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ചേരമ്പാടി പൊലീസ് സ്റ്റേഷനിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടറായ പി.ജെ. ഷാജി, ഭാര്യ മെർലിൻ ഷാജിക്കും രണ്ട് കുട്ടികൾക്കുമൊപ്പം മൂത്ത മകനെ കൂട്ടിക്കൊണ്ടുപോവാൻ ബംഗളൂരുവിലേക്ക് വരികയായിരുന്നു. ഹൈവേയുടെ അരികിൽ വിശ്രമിക്കാൻ കാർ നിർത്തിയിട്ടപ്പോൾ സ്കൂട്ടറിൽ എത്തിയ മൂന്ന് പേർ തന്റെ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു.
‘ഒരാൾ കത്തി വീശി എന്റെ സ്വർണ്ണ മാല തട്ടിയെടുത്തു...’
‘ഹലസുരുവിലെ എംജി റോഡിലുള്ള താജ് ഹോട്ടലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ മകൻ എഡ്വിൻ ഷാജിയെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ ബംഗളൂരുവിലെത്തി. ഭാര്യ മെർലിൻ, മകൻ എബിൻ ഷാജി, മകൾ എമിൽഡ ഷാജി എന്നിവരോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ 1.30 ഓടെ ചന്നപട്ടണ ബൈപാസിനടുത്തുള്ള ലംബാനിതാണ്ഡ്യ ഗ്രാമ ജങ്ഷനിൽ ഞങ്ങൾ എത്തി. ചെറുതായി മയങ്ങാൻ തീരുമാനിച്ചു. കാർ സർവിസ് റോഡിൽ പാർക്ക് ചെയ്തു. മിനിറ്റുകൾക്കുള്ളിൽ, പുലർച്ചെ ഏകദേശം രണ്ടു മണിയോടെ ഒരു ജീപ്പ് സമീപത്ത് നിർത്തി, അതിന്റെ ഡ്രൈവർ മൈസൂരുവിലേക്കുള്ള വഴി ചോദിച്ചു. കൃത്യമായി അറിയില്ലെന്ന് ഞാൻ പറഞ്ഞതോടെ അവർ പോയി. ഏകദേശം 10 മിനിറ്റിനുശേഷം ഒരു സ്കൂട്ടറിൽ മൂന്ന് പേർ എത്തി. ഒരാൾ കത്തി വീശി എന്റെ സ്വർണ്ണ മാല തട്ടിയെടുത്തു, മറ്റുള്ളവർ ഡാഷ്‌ബോർഡിൽ നിന്ന് 10,000 രൂപയും സീറ്റുകളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും എടുത്തു’ -എസ്.ഐ പി.ജെ. ഷാജി നൽകിയ പരാതിയിൽ പറയുന്നു.
കവർച്ചക്കാർ ഓടി രക്ഷപ്പെട്ടതോടെ ഷാജി പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. അവർ സഹായത്തിനായി ഓടിയെത്തി. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചന്നപട്ടണ റൂറൽ പൊലീസ് ബിഎൻഎസ് സെക്ഷൻ 309 (കവർച്ച) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മോഷണം പോയ ഒരു ഫോൺ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സ്വിച്ച് ഓഫ് ചെയ്തതായും മറ്റൊന്ന് രാമനഗര വരെ സജീവമായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ കണ്ടെത്തി. ഇത് പ്രതികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിച്ചതായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായതായും പൊലീസ് പറഞ്ഞു.
ചന്നപട്ടണ റൂറൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. പ്രകാശ് നേതൃത്വം നൽകി. ഇൻസ്പെക്ടർ . ബി. മനോഹർ, പ്രൊബേഷണറി ഇൻസ്പെക്ടർമാരായ അജയ് ഗൗഡ, പ്രജ്വാൾ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

