തൃപ്പൂണിത്തുറ യോഗ സെന്‍റർ പീഡനക്കേസിൽ വിചാരണ തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിവാദമായ തൃപ്പൂണിത്തുറ യോഗ സെന്‍ററിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ വിചാരണ തുടരാമെന്ന് ഹൈകോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗാ സെന്‍റർ സെക്രട്ടറി നൽകിയ ഹരജി കോടതി തള്ളി. കോടതി നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയതെന്നും മാസങ്ങളോളം പെൺകുട്ടികളെ തടവിൽ പാർപ്പിച്ച കേസാണിതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗ സെന്‍റർ സെക്രട്ടറി മധുസൂദനൻ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സ്റ്റേ അനുവദിച്ചതോടെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി വിചാരണ തുടരാൻ ഇന്ന് കോടതി ഉത്തരവിട്ടത്.
ഇതര മതവിഭാഗത്തിൽപെട്ടവരെ പ്രണയിച്ചതിന്റെ പേരിൽ യോഗ കേന്ദ്രത്തിലെത്തിച്ച് പെൺകുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നാണ് പരാതി. ഇവിടെ തടങ്കലിലായിരുന്ന പെൺകുട്ടി രക്ഷപ്പെട്ട ശേഷം ധർമടം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്.
തൃപ്പൂണിത്തുറ കണ്ടനാട് യോഗ സെന്‍റർ നടത്തിപ്പുകാരൻ മനോജ് ഗുരുജി, യോഗ കേന്ദ്രത്തിലെ ജീവനക്കാരായ ശ്രുതി, ചിത്ര കെ. കൃഷ്ണൻ, സ്മിത ഭട്ട്, ടി.എം. സുജിത്, ബി.എസ്. മുരളി, അശ്വതി, ശ്രീേജഷ് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.